Sorry, you need to enable JavaScript to visit this website.

പ്രവാസികളെ വാഗ്ദാന പ്രളയത്തിൽ മുക്കിക്കൊല്ലുന്നു- പ്രവാസി ലീഗ്

കണ്ണൂർ - പ്രവാസികളുടെ  അടിസ്ഥാന വിഷയങ്ങളെ അവഗണിച്ച് വാഗ്ദാന പ്രളയത്തിൽ മുക്കിക്കൊല്ലുവാനാണ് ബജറ്റിലൂടെ ധനമന്ത്രി തോമസ് ഐസക് ശ്രമിച്ചതെന്ന്  പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ ആരോപിച്ചു.ജില്ലാ പ്രവാസി ലീഗ് സംഗമം കണ്ണൂർ ബാഫഖി സൗധത്തചന്റ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബജറ്റ് പ്രസംഗങ്ങളിലെ മുൻകാല റെക്കോർഡ് തകർക്കുക എന്നതിനപ്പുറം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഒരു പുതുമയും ഇല്ല. ഗൾഫിൽനിന്ന് ജോലി നഷ്ടപ്പെട്ട് ഏകദേശം രണ്ടര ലക്ഷം പേർ കേരളത്തിൽ തിരിച്ചെത്തി മാസങ്ങൾ കഴിഞ്ഞു. 
ഇതുവരെ ഒന്നും ചെയ്യാത്ത സർക്കാർ, അവരുടെ കണക്കെടുപ്പ് നടത്താൻ ഇനിയും ആറ് മാസം കഴിഞ്ഞ് ജൂലൈയിൽ പഞ്ചായത്ത്, നഗരസഭ തലത്തിൽ പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യത്തിൽ സർക്കാരിന്റെ  നിലപാടാണിത്. കൂടാതെ ഇത് ചർച്ച ചെയ്യാൻ 2021 ഡിസംബറിൽ ലോക കേരള സഭ ചേരുമെന്നും ബജറ്റിൽ പറയുന്നു. 
മരണ വെപ്രാളത്തിൽ പിടയുന്ന പ്രവാസികളെ കളിയാക്കുവാനാണ് സർക്കാർ ബജറ്റിലൂടെ ശ്രമിച്ചതെന്നും ഹനീഫ മുന്നിയൂർ കുറ്റപ്പെടുത്തി. കേരളത്തിന്റെ  ആഭ്യന്തര വരുമാനത്തിന്റെ 30 ശതമാനത്തോളം നൽകുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ആകെ 130 കോടിയാണ് വകയിരുത്തിയത്. ക്ഷേമനിധി പെൻഷൻ 3500 ആക്കി ഉയർത്തുമെന്നാണ് പ്രഖ്യാപനം. പക്ഷെ അതിന് പ്രവാസി വിഹിതം 30 ശതമാനത്തിലധികം വർധിപ്പിച്ചു. മുൻ വർഷങ്ങളിലെ ബജറ്റിൽ പ്രഖ്യാപിച്ച ഗൾഫിൽ നിന്നും മടങ്ങി വരുന്നവർക്ക് ആറ് മാസത്തെ ശമ്പളം എന്നിവയെക്കുറിച്ച് കുറ്റകരമായ മൗനമാണ് ബജറ്റ് പ്രകടിപ്പിച്ചത്.
20,000 കോടി പ്രതീക്ഷിച്ച് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി ചിട്ടിയിലൂടെ കിട്ടിയത് മാസത്തിൽ 47 കോടി മാത്രമാണ്. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർത്ത് നിക്ഷേപത്തിന് പലിശയും കുറച്ച് കിഫ്ബിയിലേക്കു പ്രവാസികളുടെ അവശേഷിക്കുന്ന പണംകൂടി നിക്ഷേപിക്കുവാനാണ് ധനമന്ത്രി ബജറ്റിലൂടെ പറയുന്നത്. 
കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനെ സംരക്ഷിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ബജറ്റിലില്ല. ഇങ്ങിനെ എല്ലാ വിധത്തിലും പ്രവാസികളെ നിരാശരാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രവാസി പ്രശ്‌നങ്ങളെല്ലാം അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറുപത് കഴിഞ്ഞ മുഴുവൻ പ്രവാസികളെയും പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.സി.കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി .പി ഇമ്പിച്ചി മമ്മു മുഖ്യ പ്രഭാഷണം നടത്തി. കെ .സി അഹമ്മദ്, സി പി വി അബ്ദുല്ല, യു പി അബ്ദുറഹ മാൻ. നജീബ് മുട്ടം, പി .എം മുഹമ്മദ് കുഞ്ഞി ഹാജി, കെ .പി ഇസ്മായിൽ ഹാജി, നാസർകേളോത്ത്, ഇ എം ബഷീർ ഹാജി, അബ്ദുല്ല ഹാജി പുത്തൂർ, എം കെ മൊയ്തു ഹാജി, പി ടി കമാൽ, പി .പി സുബൈർ കക്കാട്, എം .കെ നൂറുദ്ധീൻ താണ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ടി .പി മഹമൂദ് സ്വാഗതവും ഖാദർ മുണ്ടേരി നന്ദിയും പറഞ്ഞു.
 

Latest News