കൊച്ചി - സംഘപരിവാറിന്റെ കുപ്രചാരണങ്ങൾ ഏറ്റുപിടിച്ച് ക്രിസ്ത്യൻ മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ എന്ന ദുരൂഹ സംഘടനയെക്കുറിച്ച് കുറിച്ച് അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.
ക്രിസ്മസിന് ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുവരികയും ഇപ്പോൾ ബാങ്ക് വിളി നിരോധിക്കണമെന്ന പ്രചരണം നടത്തി സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ ആർ.എസ്.എസിന്റെ കുഴലൂത്തുകാരായി മാറുകയാണ്. ക്രൈസ്തവ വിശ്വാസികളുടെ ഔദ്യോഗിക സംഘടനയെന്ന് തോന്നിപ്പിക്കാൻ ലെറ്റർ ഹെഡിൽ ജോർജ് മാത്യു എന്ന് സെക്രട്ടറിയുടെ പേരും ഒപ്പും ഉൾപ്പെടെയാണ് ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ വ്യാജപ്രചരണം നടത്തുന്നത്. എന്നാൽ ലെറ്റർ ഹെഡിൽ ഫോൺ നമ്പറോ, ശരിയായ മേൽവിലാസമോ ഇല്ല. മേൽവിലാസമായി പറഞ്ഞിരിക്കുന്ന വല്ലാർപാടം ചർച്ച് റോഡിൽ ഇത്തരത്തിലൊരു സ്ഥാപനമില്ല.
വല്ലാർപാടം പള്ളിയിലെ ഭാരവാഹികൾക്കോ, അവിടുത്തെ കന്യാസ്ത്രീകൾക്കോ, നാട്ടുകാർക്കോ ഈ സ്ഥാപനത്തെ കുറിച്ച് അറിവില്ല. ജോർജ് മാത്യു എന്ന പേരിൽ അവിടെയൊരു ആളുമില്ല. ഇക്കാര്യങ്ങളൊക്കെ അന്വേഷണത്തിൽ നിന്നും വ്യക്തമാവും. വസ്തുതകൾ ഇതായിരിക്കെ സംസ്ഥാന സർക്കാർ മൗനം വെടിഞ്ഞ് ഇത്തരം ദുരൂഹ സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ ആർജവം കാട്ടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര ആവശ്യപ്പെട്ടു.