Sorry, you need to enable JavaScript to visit this website.

കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിയ്ക്കാന്‍ സിപിഎം

കൊച്ചി- കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എംപിയും എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെവി തോമസിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ അണിയറ നീക്കം സജീവമാക്കി സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് കെവി തോമസിന് ഇടതുമുന്നണിയിലേക്ക് സ്വാഗതം എന്ന് പ്രതികരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി കെവി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെവി തോമസ് എത്തിയാല്‍ എല്‍ഡിഎഫ് ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതിന് പ്രതീക്ഷയില്ലാത്ത എറണാകുളം മണ്ഡലത്തില്‍ കെവി തോമസെത്തിയാല്‍ വിജയിക്കാമെന്നാണ് പ്രതീക്ഷ. കെവി തോമസിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. യുഡിഎഫ് പാളയം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുള്ള നീക്കത്തിലാണ് കെവി തോമസ്. ജനുവരി 23ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറയാനാണ് മുന്‍ എംപി കൂടിയായി ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി എഐസിസി നേതൃത്വം ചേര്‍ന്ന യോഗത്തിലും അവഗണന നേരിട്ടതോടെയാണ് കെവി തോമസ് തുറന്നുപറച്ചിലുകളിലേക്ക് കടക്കുന്നതെന്നാണ് വിവരം. ആദ്യം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം ഘട്ടംഘട്ടമായി മുന്നണി വിടാനാണ് കെവി തോമസിന്റെ നീക്കം. വാഗ്ദാനം ചെയ്തിരുന്ന പാര്‍ട്ടി പദവിയും നല്‍കാതായതോടെയാണ് കെവി തോമസ് പടിയിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടേക്കുമെന്ന മുന്നറിയിപ്പ് പലകുറി നല്‍കിയിട്ടും നേതാക്കളാരും അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. കൂടാതെ, കെവി തോമസ് പോവുന്നെങ്കില്‍ പോവട്ടെ എന്ന നിലപാടാണ് പല നേതാക്കളും. കെപിസിസി പുനസംഘടനയിലും കെവി തോമസിന് ഇടം നല്‍കിയിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാമെന്നായിരുന്നു കെവി തോമസിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതാവട്ടെ ഹൈബി ഈഡനും. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം സ്ഥാനമില്ലാതെ തുടരുകയായിരുന്നു. എഐസിസിയില്‍ സ്ഥാനം, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട്, യുഡിഎഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പിണയങ്ങിയ  കെവി തോമസിനെ അനുനയിപ്പിക്കാന്‍ എത്തിയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. വര്‍ക്കിങ് പ്രസിഡണ്ടായിരുന്ന എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്ന് സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ കെവി തോമസിന്റെ പേര് ഉയര്‍ന്നിരുന്നു.


 

Latest News