തിരുവനന്തപുരം- കിഫ്ബിയുടെ മുഴുവൻ വായ്പകളും ഭരണഘടന ലംഘനമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തലെന്നും ഇത് പ്രതിപക്ഷം അംഗീകരിക്കുന്നുണ്ടോയെന്നും ധനമന്ത്രി തോമസ് ഐസക്. നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഐസക്. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ തുടരാൻ ഇടതുമുന്നണി അധികാരത്തിൽ വീണ്ടും വരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷൻ നിർത്തലാക്കുമെന്ന് നേരത്തെ കോൺഗ്രസ് നേതാവ് പറഞ്ഞത് തിരുത്തേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് ഓർക്കണമെന്നും ഐസക് ചൂണ്ടിക്കാട്ടി. അടുത്ത മാർച്ചോട് കൂടി പന്ത്രണ്ടായിരം കോടിയുടെ വികസന പദ്ധതിക്ക് കേരളത്തിൽ അംഗീകാരം നൽകും. ഈ പദ്ധതികളെല്ലാം യാഥാർത്ഥ്യമാകുന്നതോടെ കേരളം മാറിമറിയും.
മസാല ബോണ്ട് ഭരണഘടന ലംഘനമാണെന്ന വി.ഡി സതീശന്റെ ആരോപണം തെറ്റാണ്. കിഫ്ബിക്ക് വിദേശത്ത്‌നിന്ന് വായ്പ എടുക്കുന്നതിൽ തെറ്റില്ല. സാധാരണ സി.എ.ജി റിപ്പോർട്ടിൽ വരുന്ന രീതിയിലല്ല കിഫ്ബി സംബന്ധിച്ച കാര്യങ്ങളിൽ സി.എ.ജി രേഖപ്പെടുത്തിയത്. ഇത് സംശയകരമാണ്. ബജറ്റിന് പുറത്ത് കടമെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് എവിടെയും പറയുന്നില്ല. കിഫ്ബി സഭയോട് അനാദരവാണ് കാണിച്ചതെന്നും ഐസക് ആരോപിച്ചു.