തിരുവനന്തപുരം- കാക്കനാട് ജയിലിൽ റിമാന്റിൽ കഴിയുന്നതിനിടെ തട്ടിപ്പു കേസിലെ പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആകാമെന്ന് സംസ്ഥാന സർക്കാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കസ്റ്റഡി മരണമാണെങ്കിൽ സി.ബി.ഐ അന്വേഷണമാകാം. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ഷെഫീഖിന്റെ ഭാര്യ ഹൃദ്രോഗിയാണെന്നും കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
തട്ടിപ്പു കേസിൽ റിമാൻഡിലായിരുന്ന വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (36) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തു വന്നിരുന്നു.