കൊല്ലം- ഉത്രയ്ക്കു പാമ്പുകടിയേറ്റതു സ്വാഭാവികമായ സാഹചര്യത്തിലല്ലെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായി സര്‍പ്പശാസ്ത്ര വിദഗ്ധന്‍ മവീഷ് കുമാര്‍ ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുന്‍പാകെ മൊഴി നല്‍കി.
ഒന്‍പതാം വയസ്സുമുതല്‍ പിതാവിനോടൊപ്പം പാമ്പുകളുമായി സഹവസിക്കുകയും പഠിക്കുകയും ബിരുദാനന്തര ബിരുദത്തിനു ശേഷം പാമ്പുസംബന്ധമായ വിഷയത്തില്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തയാളാണ് നേപ്പാളില്‍ പാമ്പു ഗവേഷണവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയുമാണ് മവീഷ്‌കുമാര്‍.
ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശശികല, വെറ്ററിനറി സര്‍ജന്‍ കിഷോര്‍ കുമാര്‍, അരിപ്പ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് അസി. കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍ എന്നിവരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടു പരിശോധിച്ചതായി സാക്ഷി മൊഴി നല്‍കി.
ഉത്രയുടെ മുറിയില്‍ സ്വാഭാവികമായി പാമ്പ് എത്താനോ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ല. മുറിയില്‍ അണുനാശിനി ഉപയോഗിച്ചിരുന്നു. രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകള്‍ ഒഴിവാക്കാറുണ്ട്. ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം കണ്ടപ്പോള്‍ അതു സ്വാഭാവികമായുള്ള കടിയല്ലെന്നു കമ്മിറ്റിക്കു വ്യക്തമായി. മൂര്‍ഖന്‍ സാധാരണ വിഷം പാഴാക്കാറില്ല. പത്തി ഉയര്‍ത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്. ഡമ്മിയില്‍ കെട്ടിവച്ച കോഴിയെ കൊത്താതെ ഇഴഞ്ഞു നീങ്ങിയ മൂര്‍ഖന്‍ പലതവണ പ്രകോപിച്ചിട്ടും കടിക്കാതെ പത്തികൊണ്ട് അടിച്ച് ഒഴിവാക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍നിന്നു സാക്ഷി കോടതിയെ ബോധ്യപ്പെടുത്തി.