നേതാവായെത്തി, വക്കീലായി കോടതിയില്‍ കയറി, അതിവേഗം തന്നെ ചാണ്ടി ഉമ്മനും

കൊല്ലം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിലെത്തിയത് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചായിരുന്നു. പൊടുന്നനെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കറുത്ത പാന്റും മറ്റൊരു അഭിഭാഷകന്റെ ബാന്‍ഡും (കഴുത്തില്‍ അണിയുന്നത്) വാങ്ങി ധരിച്ച് കോടതിമുറിയിലേക്ക് കയറി. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധശ്രമ കുറ്റം ചുമത്തി അറസ്റ്റുചെയ്ത അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നേടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പന്മന ഗ്രാമപ്പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകളില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. അപ്പോഴാണ് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍. എയുടെ വാഹനത്തിന് കല്ലെറിഞ്ഞ കേസില്‍ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത തങ്ങളുടെ അഞ്ച് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. അരുണ്‍രാജ് അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് സുപ്രീംേ കാടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ചാണ്ടി ഉമ്മന്‍ കേസില്‍ ഹാജരായത്.

കോടതിയില്‍ ഹാജരാവാന്‍ വേഷം പ്രശ്‌നമാണെന്ന് ഒപ്പമുളള ചിലര്‍ ചൂണ്ടിക്കാട്ടി. എത്രവലിയ പ്രശ്‌നത്തിനും ചിരിച്ചുകൊണ്ട് നിമിഷനേരംകൊണ്ട് പരിഹാരം കാണുന്ന സാക്ഷാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് അതൊന്നും ഒരു പ്രശ്‌നമായിരന്നില്ല. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ. ജോയിമോന്റെ പാന്റും മറ്റൊരു അഭിഭാഷകന്റെ ബാന്‍ഡും ധരിച്ച് പ്രശ്‌നത്തിന് ഞൊടിയിടയ്ക്കുളളില്‍ പരിഹാരം കണ്ടു. കോവിഡ് കാലം ആയതിനാല്‍ കോട്ടും ഗൗണും നിര്‍ബന്ധമല്ല.

 

Latest News