റിയാദ് - കൊറോണ വാക്‌സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളിലും വിദേശികളിലും പെട്ട എല്ലാ പ്രായവിഭാഗക്കാർക്കും ആരോഗ്യ മന്ത്രാലയം വാക്‌സിൻ നൽകാൻ തുടങ്ങിയതായി റിപ്പോർട്ട്. വാക്‌സിൻ വിതരണ പ്രക്രിയക്ക് നിശ്ചയിച്ച മുൻഗണനാക്രമം അനുസരിച്ച മൂന്നാം വിഭാഗത്തിൽ പെട്ടവർക്കാണ് ആരോഗ്യ മന്ത്രാലയം പുതുതായി വാക്‌സിൻ നൽകാൻ തുടങ്ങിയത്. ഇതോടൊപ്പം ഒന്നും രണ്ടും വിഭാഗങ്ങളിൽ പെട്ടവർക്കും വാക്‌സിൻ വിതരണം തുടരുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് 'സിഹതീ' ആപ്പ് വഴി 20 ലക്ഷത്തിലേറെ പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ 30 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി സൗദിയിലെത്തുമെന്നാണ് കരുതുന്നത്.
സൗദിയിൽ മൂന്നു വാക്‌സിനുകൾക്ക് അംഗീകാരമായിട്ടുണ്ട്. ഫൈസർ-ബയോൻടെക് വാക്‌സിനാണ് സൗദി അറേബ്യ ആദ്യമായി അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസം ആസ്ട്രസെനിക്ക, മോഡേർണ വാക്‌സിനുകൾക്കും ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി.