റിയാദ് - രണ്ടു കൊറോണ വാക്‌സിനുകൾക്കു കൂടി സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ആസ്ട്രസെനിക്ക, മോഡേർണ വാക്‌സിനുകൾക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്. ഇതോടെ സൗദിയിൽ അംഗീകാരമുള്ള കൊറോണ വാക്‌സിനുകളുടെ എണ്ണം മൂന്നായി. ഫൈസർ-ബയോൻടെക് വാക്‌സിനാണ് സൗദി അറേബ്യയിൽ ആദ്യമായി അംഗീകാരം ലഭിച്ചത്.
ഈ വാക്‌സിനാണ് നിലവിൽ രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നത് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ശക്തമാക്കാൻ സഹായിക്കും. കൂടുതൽ ഡോസ് വാക്‌സിൻ ലഭിക്കുന്ന മുറക്ക് സൗദിയിൽ എല്ലാ പ്രവിശ്യകളിലും വാക്‌സിൻ സെന്ററുകൾ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.