കൊച്ചി- കടയ്ക്കാവൂരില്‍ മാതാവിനെതിരെ മകന്‍ നല്‍കിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പരാതി ഉന്നയിച്ച കുട്ടിക്ക് മാതാവ് ചില മരുന്നുകള്‍ നല്‍കിയിരുന്നുവെന്നും ഇത് കണ്ടെത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മാതാവിന്‍റെ മൊബൈലില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ഭിച്ചതായും പറയുന്നു.
പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ചിരുന്നു. ഭര്‍ത്താവിന്റെ പണസ്വാധീനത്തിനു വഴങ്ങിയാണു കടയ്ക്കാവൂര്‍ പോലീസിന്റെ നടപടിയെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. വ്യാജ പരാതിയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷിക്കുന്നത്.
തന്നേയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പിതാവു തല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പതിനൊന്നുകാരനായ മകന്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. മാതാവിനെ ജയിലില്‍ അടയ്ക്കുമെന്നു പിതാവ് പലവട്ടം പറഞ്ഞിരുന്നുവെന്നും കുട്ടി സാമൂഹിക പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പതിമൂന്നുകാരന്റെ പീഡന പരാതിയില്‍ മാതാവിനെതിരെ ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പോലീസ് പോക്‌സോ കേസെടുത്തത്. പതിനേഴും പതിനൊന്നും പതിമൂന്നും വയസ്സുള്ള 3 ആണ്‍മക്കളും 6 വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്.
പെരുംകുളം സ്വദേശിയായ ഭര്‍ത്താവ് വിദേശത്തു ജോലിക്കു പോയ ശേഷം നാട്ടിലെത്തുമ്പോഴെല്ലാം സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. വിവാഹബന്ധം വേര്‍പെടുത്താതെ 2019 ല്‍ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു താമസം മാറ്റിയ ഇയാള്‍ മൂന്നാമത്തെ മകനൊഴികെ കുട്ടികളെ വിദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു.
മകനില്‍ നിന്നു പീഡനവിവരം അറിഞ്ഞ പിതാവ് കുട്ടിയുമൊത്തു നാട്ടിലെത്തി പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.