Sorry, you need to enable JavaScript to visit this website.

മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വർധന

കൊച്ചി- ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്രക്കാർ വർധിക്കുന്നതായി കെ.എം.ആർ.എൽ അറിയിച്ചു. 2020 സെപ്റ്റംബർ ഏഴിനാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. ആദ്യ ദിവസം 4408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ജനുവരി ഒമ്പതിന് ഇത് 25,162 യാത്രക്കാരായി ഉയർന്നു. സെപ്റ്റംബർ ഏഴു മുതൽ ജനുവരി 13 വരെയുള്ള കണക്ക് പ്രകാരം 16.90 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ കൊച്ചി മെട്രോ വിവിധ പദ്ധതികൾക്ക് തുടങ്ങിയിട്ടുണ്ടെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. ആദ്യാവസാന സ്ഥാനങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മെട്രോ സ്‌റ്റേഷനുകളിൽ ഫീഡർ ഓട്ടോ സർവീസുകൾ പ്രവർത്തനം ആരംഭിച്ചു. കളമശേരിക്കും കാക്കനാടിനുമിടയിൽ ഫീഡർ ബസ് സർവീസുകളും തുടങ്ങി. വിമാന യാത്രക്കാർക്ക് തടസരഹിതമായ കണക്ടിവിറ്റി നൽകുന്നതിനായി പവൻ ദൂത് എന്ന പേരിൽ ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ സേവനങ്ങളും പുനരാരംഭിച്ചു. മെട്രോ ട്രെയിനുകളിൽ സൈക്കിൾ കയറ്റാൻ യാത്രക്കാരെ അനുവദിച്ചതായിരുന്നു മറ്റൊരു പ്രധാന നീക്കം. സൈക്കിൾ യാത്രക്കാരിൽ നിന്ന് ഈ സേവനം വലിയ തോതിൽ പ്രശംസ നേടി.


സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കുമ്പോൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെയായിരുന്നു മെട്രോ സർവീസ്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടർന്ന് പിന്നീട് ഇത് ആറു മുതൽ പത്തു വരെയാക്കി ദീർഘിപ്പിച്ചു. തിരക്കുള്ള സമയങ്ങളിൽ സർവീസുകൾ തമ്മിലുള്ള ഇടവേള പത്തു മിനിറ്റിൽ നിന്ന് ഏഴു മിനിറ്റായി കുറയ്ക്കുകയും ചെയ്തു. കോവിഡ് മാർഗനിർദേശങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മുട്ടത്തുള്ള ഓപ്പറേഷൻ കൺട്രോൾ സെന്ററിലെ കേന്ദ്രീകൃത നിരീക്ഷണ റൂമിൽനിന്ന് യാത്രക്കാരുടെ ഡാറ്റ കെ.എം.ആർ.എൽ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.

 

Latest News