ഹലാല്‍ ഭക്ഷണം നിഷിദ്ധമെന്ന ബോര്‍ഡുമായി കൊച്ചിയില്‍ ഒരു ഹോട്ടല്‍

കൊച്ചി- ഹലാല്‍ ഭക്ഷണം വിവാദമാക്കാന്‍ സംഘ്്പരിവാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെ, 'ഹലാല്‍ വിരുദ്ധ' ഭക്ഷണശാലയുമായി തുഷാര അജിത് കല്ലായില്‍. എറണാകുളത്ത് മെഡിക്കല്‍ സെന്ററിനടുത്ത് വെണ്ണലയിലാണ് 'നന്ദൂസ് കിച്ചണ്‍' എന്ന പേരിലുള്ള തുഷാരയുടെ ഹോട്ടല്‍്. റെസ്‌റ്റോറന്റില്‍ നോ ഹലാല്‍- ഹലാല്‍ ഭക്ഷണം നിഷിദ്ധം എന്ന ബോര്‍ഡ് തുഷാര സ്ഥാപിച്ചതോടെ ഭക്ഷണശാല സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായി മാറി.

ഒന്നര വര്‍ഷം മുമ്പാണ് ഹോട്ടല്‍ തുടങ്ങുന്നത്. പലതരം മീന്‍ വിഭവങ്ങളും ചിക്കന്‍ വിഭവങ്ങളും ഉപഭോക്താക്കളില്‍ എത്തിയ്ക്കുന്ന ഭക്ഷണശാലയാണിത്. തുടക്കത്തില്‍ 20 പേര്‍ക്ക് ഒക്കെ ഊണ് നല്‍കാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും പിന്നീട് കൂടുതല്‍ ആളുകള്‍ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ദിവസേന 200 പേര്‍ ഒക്കെ എത്തുന്ന രീതിയില്‍ സംരംഭം വളര്‍ന്നു-തുഷാര പറഞ്ഞു.
എന്നാല്‍ ഹോട്ടലില്‍ എത്തുന്ന ചിലര്‍ ഹലാല്‍ ഭക്ഷണം ആണോയെന്ന് തിരക്കിയ ശേഷം കഴിക്കാതെ ഇറങ്ങിപ്പോയ അനുഭവങ്ങളുണ്ടായി എന്നും ഇത് തന്നെ ഏറെ വിഷമിപ്പിക്കുകയുണ്ടായി എന്നും തുഷാര പറയുന്നു. ഹലാല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം എന്തെന്ന് തനിക്കറിയില്ലെങ്കിലും ഹലാല്‍ എന്ന് എഴുതാത്തത് കൊണ്ട് മാത്രം താന്‍ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണെന്ന് കരുതുന്നില്ലെന്നും തുഷാര വിശദീകരിച്ചു.
ഭക്ഷണത്തിന്റെ കാര്യത്തില്‍ മതപരമായ ഇത്തരമൊരു വേര്‍തിരിവ് എന്തിനാണ്? ഇതാണ് ഇങ്ങനെയൊരു ബോര്‍ഡിന് പിന്നില്‍. ഹലാല്‍ അല്ല എന്ന ഒറ്റ കാരണത്താല്‍ ഈ ഭക്ഷണം ഒഴിവാക്കി മടങ്ങുന്നത് അലോസരപ്പെടുത്തിയതിനാല്‍ തന്നെയാണ് ഇങ്ങനൊരു ബോര്‍ഡ് സ്ഥാപിച്ചത്.- തുഷാര പറഞ്ഞു.

 

Latest News