തിരുവനന്തപുരം- ജീവനക്കാർ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും എം.ഡി ബിജു പ്രഭാകർ. വാർത്താ സമ്മേളനത്തിലാണ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നടത്തിയ പഠനത്തിൽനിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ എണ്ണം കുറക്കേണ്ടി വരുമെന്നും എം.ഡി വ്യക്തമാക്കി.
വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലർ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വർക്ക് ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.
ദീർഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാർ ശ്രമിക്കുന്നു. ഇന്ധനം ചോർത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ വണ്ടികൾ സ്വന്തം ക്രഡിറ്റിനുവേണ്ടി കെ.എസ്.ആർ.ടി.സിയെ ഉപയോഗിക്കുന്നുന്നുണ്ടെന്നും എം.ഡി ആരോപിച്ചു.