കേസ് ഡയറി ഹാജരാക്കാതെ പോലീസ്; ബി.ജെ.പിക്കാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത കൊമേഡിയന്‍ ജയിലില്‍ തന്നെ

ഭോപ്പാല്‍- ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്നതിന് തെളിവില്ലെന്ന് ഇന്‍ഡോര്‍ പോലീസ് വ്യക്തമാക്കിയെങ്കിലും കേസ് ഡയറി ഹാജരാക്കത്തതിനെ തുടര്‍ന്ന് സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി ജയിലില്‍ തന്നെ.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് മുമ്പാകെ വന്ന
ജാമ്യാപേക്ഷയില്‍ പോലീസ്  കേസ് ഡയറി ഹാജരാക്കിയില്ല. ഹിന്ദു ദേവതകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍  മുനവ്വറിനോടൊപ്പം ആറ് യുവാക്കള്‍ രണ്ടാഴ്ചയിലേറെയായി  ജയിലിലാണ്. ആറുപേരില്‍ ഒരാള്‍ സദസ്സിലുണ്ടായിരുന്ന ഷോയുടെ സംഘാടകന്റെ സഹോദരനാണ്.  മറ്റൊരാള്‍ പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഫാറൂഖിയുടെ സുഹൃത്തും.
ജാമ്യാപേക്ഷകളെല്ലാം ഇന്‍ഡോര്‍ സെഷന്‍സ് കോടതി നിരസിക്കുകയായിരുന്നു. പോലീസില്‍നിന്ന് കേസ് ഡയറിയുടെ ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മാറ്റിവച്ച ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇനി അടുത്ത ആഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക.
ബിജെപി എംഎല്‍എ മാലിനി ഗൗഡിന്റെ മനകന്‍ ഏകലവ്യ ഗൗഡാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ മതവികാരം വ്രണപ്പെടുത്തിയയെന്ന കുറ്റം ചുമത്തി  നളിന്‍ യാദവ്, പ്രാകാര്‍ വ്യാസ്, പ്രിയം വ്യാസ്, എഡ്വിന്‍ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാറൂഖിയെ (28) അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം, കോടതിയില്‍ കാണാന്‍ ചെന്നപ്പോഴാണ് ഫാറൂഖിയുടെ സുഹൃത്ത് സദഖത്ത് ഖാനെ അറസ്റ്റ് ചെയ്തത്.

 

Latest News