Sorry, you need to enable JavaScript to visit this website.

മന്ത്രി രാജിവെക്കുന്നതാണ് ഉചിതം-ഹൈക്കോടതി

കൊച്ചി- തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് കേരള ഹൈക്കോടതി. സർക്കാറിന് മന്ത്രിയെ വിശ്വാസമില്ലെന്ന് നിരീക്ഷിച്ച കോടതി ദന്തഗോപുരത്തിൽനിന്ന് മന്ത്രി ഇറങ്ങുന്നതാണ് നല്ലെന്നും അഭിപ്രായപ്പെട്ടു. മന്ത്രിയുടെ ഹരജിയിൽ സർക്കാറാണ് ഒന്നാം കക്ഷിയെന്നും കോടതി പറഞ്ഞു. മന്ത്രി സ്ഥാനത്തിരുന്ന് എങ്ങിനെയാണ് സർക്കാറിനെതിരെ ഹരജി നൽകാൻ കഴിയുകയെന്നും കോടതി ചോദിച്ചു. ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് രാവിലെ നിരീക്ഷിച്ച കോടതി, ഹരജി പിൻവലിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഹരജി പിൻവലിക്കേണ്ട സഹചര്യമില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ പറഞ്ഞു. ഇതോടെ അത്യസാധാരണമായ സഹചര്യമാണ് നിലവിൽ വന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഹരജി പിൻവലിക്കണമെന്ന് എൻ.സി.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും തോമസ് ചാണ്ടി വഴങ്ങിയില്ല. ഏതാനും നിമിഷം മുമ്പാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ ഹരജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം തോമസ് ചാണ്ടി നിരാകരിച്ചു. 
നിഷ്‌കളങ്കനാണെങ്കിൽ ജില്ല കലക്ടറുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും സർക്കാറിനെതിരെ ഒരു മന്ത്രി തന്നെ ഹരജി നൽകുന്ന സഹചര്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഹരജി പിൻവലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചത്. എന്നാൽ ഹരജി പിൻവലിക്കേണ്ട സഹചര്യമില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. 
സംസ്ഥാനത്തെ ഒരു കലക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എങ്ങനെയാണ് ഒരു മന്ത്രിക്ക് കോടതിയിൽ എത്താൻ കഴിയുക എന്നും കോടതി ചോദിച്ചിരുന്നു. ഒരു വ്യക്തി കോടതിയിൽ എത്തുന്നത് പോലെയല്ല, മന്ത്രി വരുന്നതെന്നും കോടതി ചോദിച്ചു. തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കൊണ്ടാണ് കോടതിയിൽ എത്തിയത് എന്ന് വിവേക് തൻഖ പറഞ്ഞപ്പോൾ കലക്ടറുടെ റിപ്പോർട്ടിൽ അങ്ങിനെയില്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. മന്ത്രിയാകുന്നതിന് മുമ്പാണ് തോമസ് ചാണ്ടി കയ്യേറ്റം നടത്തിയതെന്ന് സംസ്ഥാന അറ്റോർണി ജനറൽ പറഞ്ഞപ്പോഴാണ്, നിങ്ങൾ പൊതുജനങ്ങളുടെ വിചാരണ നേരിടുകയാണെന്നും കോടതി നിങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് തിരിച്ചടിച്ചത്. ഭൂമി കയ്യേറ്റ വിഷയത്തിൽ കടുത്ത വിമർശനമാണ് മന്ത്രി തോമസ് ചാണ്ടി ഇന്നും അഭിമുഖീകരിച്ചത്.
 

Latest News