Sorry, you need to enable JavaScript to visit this website.

മാതാപിതാക്കള്‍ ഉറങ്ങിയാല്‍ മോഷ്ടിക്കാനിറങ്ങും; കുട്ടികളടങ്ങുന്ന സംഘം നടത്തിയത് വന്‍ മോഷണങ്ങള്‍

കോഴിക്കോട്- നഗരത്തില്‍ കുട്ടി മോഷ്ടാക്കള്‍ അടങ്ങിയ സംഘം നടത്തിയത് വന്‍ മോഷണങ്ങളെന്ന് പോലീസ്. മോഷണ സംഘത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേര്‍ന്നാണ് പിടികൂടിയത്. മുഖദാര്‍ സ്വദേശികളായ മുഹമ്മദ് അറഫാന്‍, മുഹമ്മദ് അജ്മല്‍ എന്നിവരും രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയുമാണ് പോലീസ് പിടികൂടിയത്. പ്രതികളുമായി കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തില്‍ പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എ. അനില്‍കുമാറും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് തെളിവെടുപ്പ് നടത്തി.

https://www.malayalamnewsdaily.com/sites/default/files/2021/01/14/p9clttheftcasea14.jpg

പന്നിയങ്കര, ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍നിന്ന് പണവും മറ്റു ഇലക്ട്രോണിക്‌സ് സാധനങ്ങളും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് നിരവധി ബൈക്കുകള്‍ മോഷണം നടത്തിയതായും കണ്ടെത്തി.
വീട്ടില്‍ പതിവുപോലെ രാത്രിയിലെത്തുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങിയ ശേഷം നൈറ്റ് റൈഡ് ഫണ്ടിങ്ങ് എന്ന പേരില്‍ ചുറ്റിക്കറങ്ങി മോഷണം നടത്തുകയുമാണ് ചെയ്തിരുന്നത്. മോഷ്ടിച്ച സാധനങ്ങള്‍ രഹസ്യ സ്ഥലങ്ങളില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തി കിടന്നുറങ്ങുന്നു. രാത്രി കുട്ടികള്‍ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും രക്ഷിതാക്കള്‍ അറിയുന്നില്ല.
പകല്‍ യാത്രകളില്‍ ആര്‍.എക്‌സ് ബൈക്കുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടമസ്ഥര്‍ അറിയാതെ കിലോമീറ്ററോളം പിന്‍തുടര്‍ന്ന് വാഹനം വെക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തിരിച്ചു വന്ന് അര്‍ദ്ധരാത്രിയില്‍ ഒരു ബൈക്കില്‍ ട്രിപ്പിള്‍ അടിച്ചു പോയി മോഷണം നടത്തി തള്ളികൊണ്ടു വരുന്നു.  
രാത്രിയാത്രക്കിടയില്‍ പോലീസിനെ കണ്ടാല്‍ അമിത വേഗതയിലോ അല്ലെങ്കില്‍ ഇടവഴികളിലൂടെയോ രക്ഷപ്പെടുന്നു. മോഷണം നടത്തിയ ബൈക്കുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് മനസ്സിലായാല്‍  ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വില്‍പന നടത്തുകയോ ചെയ്യും. ഇവരുടെ ടീം ലീഡര്‍ അറഫാനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വാഹനങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. മോഷണ മുതല്‍ മനഃപൂര്‍വമാണോ വാങ്ങിയതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കോട്ടു വയലിലേയും ജനത റോഡിലേയും വീടുകളില്‍നിന്ന് മോഷണം നടത്തിയ ആര്‍ എക്‌സ് 100 ബൈക്കുകളും, മൂഴിക്കലില്‍നിന്ന് മോഷണം നടത്തിയ എഫ്. സെഡ് ബൈക്കും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുവ്വാട്ടുപറമ്പില്‍നിന്ന് മോഷ്ടിച്ച പള്‍സര്‍ 220 ബൈക്കും കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടാംപോയിലില്‍നിന്ന് മോഷ്ടിച്ച ആര്‍.എക്‌സ് ബൈക്കും കാളൂര്‍ റോഡിലുള്ള സ്ഥാപനത്തില്‍നിന്ന് കവര്‍ന്ന നാലു ലക്ഷത്തിലധികം രൂപയും പോലീസ് കണ്ടെടുത്തു.
ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പി.വി.എസ് ഹോസ്പ്പിറ്റലിനടുത്തെ ഷോപ്പില്‍നിന്ന് മോഷ്ടിച്ച സ്മാര്‍ട്ട് വാച്ചുകളും, മൊബൈല്‍ ഫോണുകളും, പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മാത്തോട്ടം ഓവര്‍ ബ്രിഡ്ജിനു സമീപത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആര്‍.എക്‌സ് ബൈക്കും, കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നും മോഷ്ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും ബൈക്കുകള്‍ കണ്ടെടുക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.
സിറ്റി ക്രൈസ് സ്‌കോഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, എം ഷാലു, ഹാദില്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍, സുമേഷ് എ.വി,
ക്രൈം സ്‌ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം. സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി.പി.ഒ  കെ.എം. രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Latest News