Sorry, you need to enable JavaScript to visit this website.

ചരിത്രം വഴിമാറുന്നു; ക്ഷീണം തീർക്കാൻ സി.പി.എമ്മിനു മുമ്പേ കോൺഗ്രസ് ഒരുങ്ങുന്നു 

കണ്ണൂർ- തെരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായി വടക്കെ മലബാറിൽ സി.പി.എമ്മിന് മുമ്പ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്. സംഘടനാ സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന ആരോപണം പാർട്ടിക്കകത്തും പുറത്തും ശക്തമായി ഉയരുമ്പോഴാണ് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ കെ.പി.സി.സി ഭാരവാഹികൾക്ക് മണ്ഡലങ്ങളുടെ ചുമതല നൽകി രംഗത്തിറക്കിയത്. സാധാരണ നിലയിൽ ഇടതു മുന്നണിയുടെ സ്ഥാനാർഥി നിർണയം പോലും കഴിഞ്ഞു മാത്രമേ കോൺഗ്രസ് രംഗത്തിറങ്ങാറുള്ളൂ.
കണ്ണൂരിൽനിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി (കാഞ്ഞങ്ങാട്), വി.എൻ.ജയരാജ് (കാസർകോട്), എം.പി.മുരളി (തൃക്കരിപ്പൂർ), ഡോ.കെ.വി.ഫിലോമിന (ഉദുമ), നിർവാഹക സമിതി അംഗങ്ങളായ മമ്പറം ദിവാകരൻ (വടകര), വി.സുരേന്ദ്രൻ (കുറ്റിയാടി), കൊയ്യം ജനാർദ്ദനൻ (നാദാപുരം), തോമസ് വക്കത്താനം (കോഴിക്കോട് നോർത്ത് ) എന്നിവർക്കാണ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.


കണ്ണൂർ ജില്ലയിൽ കെ. നീലകണ്ഠൻ (പയ്യന്നൂർ), എം.അസൈനാർ (കല്യാശ്ശേരി), പി.പി.അലി (തളിപ്പറമ്പ്), ബാലകൃഷ്ണൻ പേരിയ (ഇരിക്കൂർ) ബാലകൃഷ്ണൻ കിടാവ് (അഴീക്കോട്), കെ.പി.കുഞ്ഞിക്കണ്ണൻ (കണ്ണൂർ), സുനിൽ മടപ്പള്ളി (ധർമടം), കെ.മൂസ (തലശ്ശേരി), സത്യൻ കടിയങ്ങാട് (കൂത്തുപറമ്പ്), വി.എം.ചന്ദ്രൻ (മട്ടന്നൂർ), എൻ.കെ.വർഗീസ് (പേരാവൂർ) എന്നിവർക്കാണ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല. മഞ്ചേശ്വരം മണ്ഡലത്തിൽ കാസർകോട്ടുകാരനായ സുബ്ബയ്യ റായ്ക്കാണ് ചുമതല. എല്ലാ കെ.പി.സി.സി ഭാരവാഹികൾക്കും ചുമതല നൽകിയിട്ടില്ല. മറ്റുള്ളവർ അതാത് ജില്ലകളിലെ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.


ബൂത്ത് കമ്മിറ്റികൾ മുതൽ മുകളിലേക്കുള്ള കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ മണ്ഡലം തലത്തിലുള്ള ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതൃയോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം നിയമസഭാ തെരഞ്ഞെടുപ്പിൽ മറികടക്കാനാവുമെന്നാണ് നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. 

 

Latest News