മലപ്പുറം-സാമുദായ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാൻ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാധിക്കൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലബാറിലെയും മലപ്പുറം ജില്ലയിലെയും പിന്നോക്ക വിഭാഗക്കാർ കൈവരിച്ച ശക്തി ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു. മലപ്പുറം എസ്.എൻ.ഡി.പി യൂണിയന്റെ പുതിയ ഓഫീസ് കെട്ടിട സമുച്ചയവും കോൺഫറൻസ് ഹാളും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമുദായിക സംഘടിത ശക്തിയായി നിലനിൽക്കാത്തതുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും ഈഴവ സമുദായത്തെ പരിഗണിക്കുന്നില്ലെന്ന് വെള്ളാപ്പള്ള പറഞ്ഞു. സാമുദായികമായി ഐക്യപ്പെട്ട് സംഘടനയുടെ കൊടിക്കീഴിൽ അണിനിരക്കാത്തതു കൊണ്ട് സമസ്ത മേഖലയിലും അവഗണന മാത്രമാണ് ഈ സമുദായത്തിനുള്ളത്. രാഷ്ട്രീയ തലത്തിലും ഭരണ തലത്തിലും സമുദായത്തിന് പ്രാതിനിധ്യമില്ല. മരണപ്പെട്ടാൽ സംസ്‌കരിക്കുന്നതിന് ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത സമുദായമായി ഈഴവ, തിയ്യ സമുദായം അധപതിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി,ഡയറക്ടർമാരായ നാരായണൻ നല്ലാട്ട്,പ്രദീപ് ചുങ്കപ്പള്ളി, ശങ്കരൻ മാസ്റ്റർ,ചന്ദ്രിക അധികാരത്ത്,സരള പട്ടത്ത് ,എ.കെ.പുരുഷോത്തമൻ.ദിലീപ് മുന്നരശ്ശൻ,ജതീന്ദ്രൻ മണ്ണിൽതൊടി തുടങ്ങിയവർ സംസാരിച്ചു.