സൗദിയില്‍ നിക്ഷേപം ആറ് ട്രില്യന്‍ ഡോളറിലെത്തുമെന്ന് കിരീടാവകാശി; വിദേശ മൂലധനവും സ്വീകരിക്കും

റിയാദ്- സൗദി അറേബ്യന്‍ സമ്പദ്ഘടനയില്‍ അടുത്ത പത്ത് വര്‍ഷത്തിനകം ആറ് ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.


പുതിയ പദ്ധതികളില്‍ മൂന്ന് ട്രില്യന്‍ ഡോളറാണ് നിക്ഷേപിക്കാനൊരുങ്ങുന്നതെന്നും വിഷന്‍ 2030 വലിയ നിക്ഷേപ അവസരങ്ങളാണ് രാജ്യത്ത് തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ലോക സാമ്പത്തിക ഫോറത്തിനു കീഴില്‍ 36 രാജ്യങ്ങളിലേയും 28 സെക്ടറുകളിലേയും 160 ലേറെ അന്താരാഷ്ട, ബിസിനസ് നേതാക്കള്‍ സംബന്ധിച്ച  സുപ്രധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.


രാജ്യത്ത് നടപ്പാക്കുന്ന ബൃഹദ് സാമ്പത്തിക പദ്ധതിയില്‍  85 ശതമാനവും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സൗദി സ്വകാര്യ മേഖലയുമാണ് മുതല്‍മുടക്കുക. ബാക്കി ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റു പ്രധാന രാജ്യങ്ങളില്‍നിന്നും വിദേശ മൂലധനമായി സ്വീകരിക്കും.


നാലാമത് വ്യവസായ വിപ്ലവത്തിനുപുറമെ, ടൂറിസം, ഗതാഗതം, വിനോദം, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ പദ്ധതികളെന്നും പുനസംസ്‌കരണ ഊര്‍ജമേഖലയില്‍ രാജ്യത്തിന്റെ നേതൃസ്ഥാനം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News