അത്യാധുനിക സുരക്ഷാ സവിശേഷതകളോടെ പാക്കിസ്ഥാൻ സ്വന്തം സോഷ്യൽ നെറ്റ് വർക്കിംഗ് ആപ്പ് വികസിപ്പിക്കുന്നു. പുതിയ ആപ്പ് നിർമിക്കാൻ വിവരസാങ്കേതിക മന്ത്രാലയമാണ് തീരുമാനിച്ചത്.
ഫെഡറൽ മന്ത്രിസഭയിൽ നിന്ന് അനുമതി ലഭിച്ചാൽ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ആരംഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയുൾപ്പെടെ സവിശേഷതകളുള്ള ആധുനിക ആപ്ലിക്കേഷനുകൾക്ക് സമാനമായ ആപ്പാണ് ഐ.ടി വിദഗ്ധരുടെ സഹകരണത്തോടെ വികസിപ്പിക്കുന്നത്.
ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിന് ഫോൺ നമ്പറുകളും സിഎൻഐസി നമ്പറുകളും നൽകേണ്ടതിനാൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രക്രിയ സൗകര്യപ്രദമായിരിക്കും. സ്വകാര്യതയുടെ സംരക്ഷണത്തെ കുറിച്ച് വിവാദങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ തദ്ദേശീയ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ ഡാറ്റയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും ചോർത്തപ്പെടില്ലെന്നുമാണ് വാഗ്ദാനം.
അപ്ലിക്കേഷൻ വികസിപ്പിച്ചുകഴിഞ്ഞാൽ ആദ്യം രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. പിന്നീട് മാത്രമേ, ഇത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയുള്ളൂ.