ഹായിൽ- പ്രവിശ്യയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായി പെയ്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ശുഐബ് മദറിൽ കാണാതായ 17 കാരന്റെ മൃതദേഹം അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് കണ്ടെത്തിയത്. സിവിൽ ഡിഫൻസ് സെർച്ച് ആന്റ് റെസ്‌ക്യൂ വിഭാഗം നടത്തിയ തെരച്ചിലിൽ ഹായിലിൽ വെച്ചാണ് മൃതദേഹം കിട്ടിയത്. ഹായിൽ നാഷനൽ ഗാർഡും സുരക്ഷാവിഭാഗങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചു.
പ്രളയത്തിൽ കാണാതായ മറ്റൊരാളുടെ മൃതദേഹം ഇന്നലെ വാദി അൽഅദൈറ അണക്കെട്ടിൽനിന്നാണ് കണ്ടെത്തിയത്. പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ റെഡ് ക്രസന്റ് അതോറിറ്റി, ഹായിൽ നഗരസഭ, വിവിധ സുരക്ഷാവിഭാഗങ്ങൾ എന്നീ വിഭാഗങ്ങളും സഹകരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഹായിലിന് 12 കിലോമീറ്റർ തെക്ക് താഴ്വരയിൽ ഉണ്ടായ കനത്ത മഴയിൽ ശുഐബ് മുദാർ, അൽ സലഫ് എന്നിവിടങ്ങളിൽ ശക്തമായ പ്രളയം രൂപപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയിൽ പുറത്തിറങ്ങരുതെന്ന് അധികൃതർ നിരന്തരം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.