മരുഭൂമിയിലെ കപ്പലുകളിലൂടെ മണലുകൾ താണ്ടി ഒരു യാത്ര. ഒട്ടകക്കൂട്ടങ്ങളോട് കുശലം പറഞ്ഞും അവയെ തൊട്ടു തലോടിയും മരുഭൂമിയുടെ രഹസ്യം തേടിയുമുള്ള യാത്രയിൽ സ്വദേശികളോടൊപ്പം വിദേശികളും കൂട്ടുകൂടി. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ (എച്ച്.എച്ച്.സി) സംഘടിപ്പിക്കുന്ന മൂന്നാമത് ക്യാമൽ ട്രക്ക് പരിപാടിയിലാണ് ഒമാൻ, അമേരിക്ക, ഈജിപ്ത്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർ യു.എ.ഇക്കാരോടൊപ്പം മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന നാല് വനിതകളടക്കം ആകെ 13 പേരാണ് ഒട്ടക യാത്രാ സംഘത്തിലുള്ളത്. ഒരാഴ്ച നീളുന്ന യാത്ര ഈ മാസം 28 ന് ഗ്ലോബൽ വില്ലേജിൽ സമാപിക്കും. സാഹസികമായ ഒട്ടക യാത്രയ്ക്ക് താൽപര്യം പ്രകടിപ്പിച്ചവരിൽ നിന്ന് തെരഞ്ഞെടുത്തവരാണ് സംഘാംഗങ്ങൾ. ഇവർക്ക് യാത്രയ്ക്ക് മുൻപ് പരിശീലനം നൽകുകയുണ്ടായി.
പഴയകാല യാത്രാ രീതികൾ പിന്തുടർന്ന് നടത്തുന്ന ഒട്ടക യാത്ര എല്ലാവരിലും ആവേശം വിതറിയതായി ക്യാമൽ ട്രക്കിന് നേതൃത്വം നൽകുന്ന ഖലീഫ ബിൻ സബീൻ പറഞ്ഞു. യാത്രയ്ക്ക് മുന്നോടിയായി നേടിയ പരിശീലനം ഏവരിലും ആത്മവിശ്വാസം വളർത്തി. സംഘത്തെ പിന്തുടരുന്ന വാഹനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ സഹായം ചെയ്യും. പ്രത്യേക വഴികളിലൂടെയാണ് മരുഭൂ യാത്ര. നേരം ഇരുട്ടുന്നതിന് മുൻപ് സംഘം ടെന്റുകളിൽ അഭയം തേടുന്നു. സംഘാംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചിലരാണ് ഒട്ടകങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. അതേസമയം മറ്റു ചിലർ ടെന്റുകൾ സ്ഥാപിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യും. പ്രതിദിനം 40 മുതൽ 50 കിലോ മീറ്റർ വരെയാണ് ഒട്ടക സംഘം സഞ്ചരിക്കുന്നത്. അംഗങ്ങളായ ബ്രിട്ടീഷുകാർ റിഹാൻ ആദംസും ഹിനാ വെബ്ബും കഴിഞ്ഞ വർഷം ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതം കയറിയവരാണ്. പർവതാരോഹണത്തെ പോലെ ഒട്ടക യാത്രയും വ്യത്യസ്ത അനുഭൂതി പകരുന്നതായി ഇരുവരും പറയുന്നു. യു.എ.ഇയുടെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും കാത്തൂസൂക്ഷിക്കുന്നതിൽ ഏറ്റവും വലിയ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ.






