ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സുപ്രീംകോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിൻമാറില്ലെന്ന് കർഷകർ. സമരം തീർപ്പാക്കാൻ സുപ്രീംകോടതി രൂപീകരിച്ച് കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ലെന്നും കർഷകർ വ്യക്തമാക്കി. നിയമം പിൻവലിക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നാണ് സുപ്രീംകോടതി വിധിക്കു പിന്നാലെ ദൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ വ്യക്തമാക്കിയത്. കർഷകർ സുപ്രീംകോടതിയുമായല്ല മറിച്ച് സർക്കാരുമായി ചർച്ച നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. കർഷകർ നേരിട്ട് കോടതിയിൽ എത്തുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ അഭിപ്രായമോ എതിർപ്പോ പറയുന്നില്ല. കോടതി രൂപീകരിച്ച കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ലെന്നും വ്യക്തമാക്കി. സുപ്രീംകോടതിക്കു ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് വ്യക്തമാണ്. വിവാദ കാർഷിക നിയമങ്ങളെ അനുകൂലിച്ചവരാണ് ഈ കമ്മിറ്റിയിൽ ഉള്ളതെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച കിസാൻ പരേഡുമായി മുന്നോട്ടു പോകുമെന്നും കർഷക നേതാക്കൾ പറഞ്ഞു.