തിരുവനന്തപുരം- പാലക്കാട് ജില്ലയിലെ വാളയാറിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേസ് സി.ബി.ഐക്കു വിടണമെന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
മൂന്നു പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നു വിചാരണക്കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു കേസിന് ആധാരം.