Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പശുവിന്റെ പേരിൽ വീണ്ടും കൊല

അൽവാർ (രാജസ്ഥാൻ)- ഗോരക്ഷയുടെ പേരിൽ വീണ്ടും കൊലപാതകം. രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോകുകയായിരുന്നയാളെ ഗോസംരക്ഷകർ വെടിവെച്ചു കൊന്നു. ഹരിയാനയിലെ മേവാതിൽനിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോകുകയായിരുന്ന ഉമർ ഖാൻ (32) ആണ് കൊല്ലപ്പെട്ടത്. ഉമറിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ അക്രമികളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉമറിന്റെ ബന്ധുക്കൾ പറഞ്ഞു. വെടിയേറ്റ് നിലത്ത് വീണ ഉമറിനെ അക്രമികൾ മർദ്ദിച്ചു. വെടിവെച്ചു കൊന്ന ശേഷം അപകട മരണമാണെന്ന് വരുത്തിത്തീർക്കുന്നതിന് ഉമറിന്റെ മൃതദേഹം അക്രമികൾ റെയിൽവേ ട്രാക്കിൽ എടുത്തിടുകയും ചെയ്തു. 
പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ലെന്ന് മേവാതിലെ ജനങ്ങൾ പറഞ്ഞു. അക്രമം തടയാൻ പോലീസ് ഒന്നും ചെയ്തില്ല. പോലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടിലാണ്. സംഭവത്തിൽ കേസെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ഉമറിന്റെ ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഉമറിന്റെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിൽ കൊണ്ടുവന്നത്. എന്നാൽ ഇദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇന്നലെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന താഹിർ ഖാൻ എന്ന 42 കാരൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇയാൾക്ക് തോളിൽ വെടിയേറ്റാണ് പരിക്ക്. 28 കാരനായ ജാവേദ് ഖാൻ എന്നയാളും ഒപ്പമുണ്ടായിരുന്നെങ്കിലും ഇതുവരെ കണ്ടുകിട്ടിയില്ല. പത്താം തീയതി റെയിൽവേ ട്രാക്കിന് സമീപം ഒരു ട്രക്ക് പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ആറ് പശുക്കളുണ്ടായിരുന്നു. ഒരെണ്ണം ചത്തു. ട്രക്കിന്റെ ടയറുകൾ അഴിച്ചുമാറ്റിയിരുന്നു. മൃഗങ്ങളെ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം പോലീസ് ട്രക്ക് ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്. 
പോലീസ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അൽവാറിലെ ജില്ലാ ആസ്ഥാനത്തെത്തി അവർ പരാതി നൽകിയിരിക്കുകയാണ്.

 

Latest News