ട്രംപിനെതിരെ ഇംപീച്ച്‌മെന്റുമായി ഡമോക്രാറ്റുകള്‍ മുന്നോട്ട് 

വാഷിംഗ്ടണ്‍- സ്ഥാനമൊഴിയാന്‍ പത്തു ദിവസം മാത്രമേയുള്ളുവെങ്കിലും കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തില്‍നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറില്ല. കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റ് അംഗം ടെഡ് ലിയു ഇംപീച്ച്‌മെന്റ് നീക്കം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധിയാണ് ടെഡ്. 180 പേരുടെ പിന്തുണ നീക്കത്തിനു പിന്നിലുണ്ട്.

തിങ്കളാഴ്ച യു.എസ് പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും.  ലിയുവിനു പുറമേ റോഡ് ഐലന്‍ഡില്‍നിന്നുള്ള ഡേവിഡ് സിസിലിന്‍, മേരിലാന്‍ഡിലെ ജേമി റാസ്‌കിന്‍ എന്നിവരും കാപിറ്റോളിലെ കലാപത്തില്‍ ട്രംപിനെതിരെ നടപടി ആവശ്യപ്പെട്ടു. 

യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ സുരക്ഷ മറികടന്ന് ഇരച്ചുകയറിയത്. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് അനുയായികളോട് കാപിറ്റോളിലേക്കു മാര്‍ച്ച് ചെയ്യാന്‍ ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
 

Latest News