തെരഞ്ഞെടുപ്പിന് മുമ്പേ പി.സി ജോര്‍ജ് തോറ്റു

കോട്ടയം - നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ സ്ഥാനാര്‍ഥികള്‍ എന്നു കരുതുന്നവര്‍ ഏറ്റുമുട്ടിയപ്പോള്‍ പി.സി ജോര്‍ജ് ആന്റ സണ്‍ കൂട്ടുകെട്ടിനു പരാജയം. എതിര്‍ സ്ഥാനാര്‍ഥിയെന്ന് പ്രചരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റിയന്‍ കുളുത്തുങ്കല്‍ നയിച്ച ടീം വിജയിച്ചു. 
രാഷ്ട്രീയത്തിന് അവധി നല്‍കി ഷട്ടില്‍ ബാഡ്മിന്റനില്‍ ഒരു കൈ  നോക്കാനിറങ്ങിയതായിരുന്നു ഇരുവരും. രാഷ്ട്രീയ കളത്തിലെ അതികായനായ പി.സി ജോര്‍ജും കന്നിയങ്കത്തില്‍ ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയ ഷോണ്‍ ജോര്‍ജും സ്‌പോര്‍ട്‌സ് ഷര്‍ട്ടണിഞ്ഞ് ഒരേ ടീമായി. അപ്പുറത്ത് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും, ജിജി അഞ്ചാനിയും.  പൂഞ്ഞാറില്‍ പി.സി ജോര്‍ജിന്റെ എതിര്‍സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിക്കുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയതോടെ ബാറ്റു യുദ്ധത്തിന് വീറും വാശിയുമായി. ആദ്യം പി.സി ജോര്‍ജ് ടീമാണ് മുന്നിട്ടു നിന്നത്്. പിന്നെ മെല്ലെ മെല്ലെ കളം മാറി. ഇഞ്ചോടിഞ്ചു പോരാട്ടം. നിശ്ചയിച്ച പത്തു ഗെയിമെലെത്തിയപ്പോഴും സമനില. പിന്നെ രണ്ടു ഗെയിം കൂടി. വിജയം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ടീമിന്്് ഇതോടെ ബാഡ്മിന്റന്‍ കോര്‍ട്ടിലേക്ക് രാഷ്ട്രീയവും അവകാശവാദവും കടന്നുവന്നു.

തോറ്റു കൊടുത്തതാണെന്ന്് പിസി ജോര്‍ജ്. ഏതായാലും പൂഞ്ഞാറില്‍ സെബാസ്റ്റ്യനെ തോല്‍പ്പിക്കണം. താന്‍ സ്ഥിരമായി കളിക്കുന്ന ആളല്ലെന്നും അതിനാലാണ് ഒന്നു പിന്നോട്ടു പോയതെന്നും ജോര്‍ജ് വിശദീകരിച്ചു. ഒരുകാലത്ത് തങ്ങളുടെ നേതാവായിരുന്ന പി.സിയെ ബഹുമാനിക്കുന്നു എന്നാല്‍ വിജയം അംഗീകരിക്കുകയാണ് വേണ്ടെതെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. അടുത്തയിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രദര്‍ശന മത്സരത്തില്‍ തോല്‍പ്പിച്ച ആളാണ് പി.സിയെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. തോല്‍വി തോല്‍വി തന്നെയാണ് അത് അംഗീകരിക്കണമെന്നും സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ചൂണ്ടികാട്ടി. കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ട് ഉദ്ഘാടനത്തോടുനബന്ധിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

Latest News