- 23 പാർട്ടികളുടെ കൂട്ടുകെട്ട്, രാജ്യത്തേക്ക് മടങ്ങുമെന്ന് മുഷറഫ്
ഇസ്‌ലാമാബാദ് - ഇരുപത്തിമൂന്ന് രാഷ്ട്രീയ പാർട്ടികളെ ചേർത്ത് വിശാല സഖ്യം രൂപീകരിച്ച മുൻ പാക് പ്രസിഡന്റും പട്ടാള മേധാവിയുമായ പർവേസ് മുഷറഫ് ഉടൻ പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കി. പാക്കിസ്ഥാൻ അവാമി ഇത്തിഹാദ് (പി.എ.ഐ) എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. 74 കാരനായ മുഷറഫ് തന്നെയാണ് സഖ്യത്തിന്റെ നേതാവ്. ഇഖ്ബാൽ ദറിനെ സെക്രട്ടറി ജനറലായും നിശ്ചയിച്ചിട്ടുണ്ട്.
ദുബായിൽനിന്ന് വീഡിയോ കോൺഫറൻസ് വഴി മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് വിശാല സഖ്യ രൂപീകരണ വിവരം മുഷറഫ് പ്രഖ്യാപിച്ചത്. മുഹാജിർ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് മുഷറഫ് ആഹ്വാനം ചെയ്തു.
മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എം.ക്യു. എം), പാക് സർസമീൻ പാർട്ടി (പി.എസ്.പി) എന്നീ പാർട്ടികളെയും പുതിയ രാഷ്ട്രീയ സഖ്യത്തിലേക്ക് അദ്ദേഹം ക്ഷണിച്ചു. എല്ലാ പാർട്ടികളും ഒരു പേരിലായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. എം.ക്യു.എമ്മിന്റെ നേതൃപദം താൻ ഏറ്റെടുക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ഒരു ചെറിയ വംശീയ പാർട്ടിയുടെ തലവനായി വരുകയെന്നത് തന്നെ സംബന്ധിച്ച് പരിഹാസ്യമാണെന്നും മുഷറഫ് പറഞ്ഞു.
എം.ക്യു.എം-പാക്കിസ്ഥാന് യഥാർഥത്തിൽ ഉണ്ടായിരുന്ന പാർട്ടിയുടെ പകുതി ശക്തി മാത്രമേ ഇന്നുള്ളു. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാത്രമാണ് തനിക്ക് താൽപര്യം. പാർട്ടിയുടെ നേതാവാകാൻ താനില്ല. എം.ക്യു.എമ്മിനും മുഹാജിറുകൾക്കും സമൂഹത്തിലെ ആദരവ് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവർ വംശീയ രാഷ്ട്രീയം അവസാനിപ്പിച്ച് പി.എ.ഐയിൽ ചേരണമെന്നും മുഷറഫ് പറഞ്ഞു.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നേതാക്കളായ ചൗധരി ഷുജാഅത്തും ചൗധരി പർവേസ് ഇലാഹിയും പുതിയ സഖ്യത്തിൽ ചേരും. തങ്ങളോടൊപ്പം നിൽക്കാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാനോടും മുഷറഫ് അഭ്യർഥിച്ചു. തന്നെ സഖ്യത്തിന്റെ ചെയർമാനായി തെരഞ്ഞെടുത്തതിന് പാർട്ടി നേതാക്കൾക്ക് നന്ദി പറഞ്ഞ മുഷറഫ്, താൻ ഉടൻ പാക്കിസ്ഥാനിൽ മടങ്ങിയെത്തുമെന്നും ഒരു തരത്തിലുള്ള സുരക്ഷാ സന്നാഹങ്ങളും സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിലാണ് അദ്ദേഹം ദുബായിൽ താമസമാക്കിയത്.