കാസർകോട് - ബദിയടുക്ക കാട്ടുകുക്കെയിൽ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു.
പെർളത്തടുക്ക സ്വദേശി ശാരദ(25) യാണ് അറസ്റ്റിലായത്. ഭർത്താവുമായി വഴക്കിടുക പതിവായിരുന്ന ഇവർക്ക് മാനസികാസ്ഥ്യമുള്ളതായി പറയുന്നു.
ഒരു മാസം മുമ്പാണ് ഒന്നര വയസുകാരൻ സ്വസ്തിക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടുകുക്കെ പെരളത്തടുക്കയിൽ ഡിസംബർ നാലിനായിരുന്നു സംഭവം. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകന്‍റെ മൃതദേഹം വീടിനടുത്തുള്ള പൊതു കിണറ്റിലാണ് കണ്ടെത്തിയത്.
നാട്ടുകാർ സംശയം ഉന്നയിച്ചതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്.
സംഭവ ദിവസം ശാരദ കുട്ടിയെയും എടുത്ത് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തിരിച്ചുവരുമ്പോൾ കുട്ടി കൈയ്യിലുണ്ടായിരുന്നില്ല. ഇതിനുശേഷം നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.