കെന്റുക്കി, യു.എസ്- കവർച്ചക്കിടെ മകനെ കൊലപ്പെടുത്തിയ കുറ്റവാളിക്ക് മാപ്പു നൽകുകയും കോടതി മുറിയിൽ ആശ്ലേഷിക്കുകയും ചെയ്ത പിതാവ് കോടതിയിൽ തിങ്ങിക്കൂടിയവരെ വികാരഭരിതരാക്കി. ഇസ്‌ലാമിന്റെ അന്തസ്സത്ത ഉൾക്കൊണ്ടാണ് താൻ കൊലയാളിക്ക് മാപ്പു നൽകുന്നതെന്ന് പിതാവ് പറഞ്ഞു.
കെന്റുക്കിയിലെ ലക്‌സിക്കനിൽ 22 കാരനായ പിസ ഡലിവറി ഡ്രൈവർ സലാഹുദീൻ ജിത്മൂദ് ആണ് കൊല്ലപ്പെട്ടത്. കുറ്റം സമ്മതിച്ച പ്രതി ട്രേയ് റെൽഫോഡിന് 31 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
രാത്രിയിൽ തന്റെ അവസാനത്തെ ഡലിവറി നടത്തുന്നതിനിടെയാണ് ജിത്മൂത് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. ചൊവ്വാഴ്ച ജഡ്ജി വിധി പ്രസ്താവിക്കെ, കോടതി മുറിയിലുണ്ടായിരുന്ന പിതാവ് ഡോ. അബ്ദുൽ മുനീം സോംബാത്, താൻ റെൽഫോഡിന് മാപ്പു നൽകുകയാണെന്നറിയിച്ചു. മാപ്പു നൽകിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന ജഡ്ജി അടക്കമുള്ളവരെ കരയിച്ചു. നാം മറ്റുള്ളവരോട് പൊറുത്തില്ലെങ്കിൽ ദൈവം നമ്മോട് പൊറുക്കില്ലെന്ന ഇസ്‌ലാമിക തത്വം ഉയർത്തിപ്പിടിച്ചാണ് താൻ ഈ തീരുമാനമെടുക്കുന്നതെന്ന് സോംബാത് പറഞ്ഞു. താങ്കളെ ഈ കിരാതകൃത്യത്തിലേക്ക് നയിച്ച പിശാചിനോടാണ് തന്റെ കോപം. നിങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളോട് ദേഷ്യമില്ല. സംഭവിച്ചതെന്തായാലും അത് അല്ലാഹുവിൽനിന്നാണ്. വിശ്വാസി ആദ്യം അവന്റെ വിശ്വാസം ദൈവത്തിൽ അർപ്പിക്കട്ടെ.
കോടതിയിൽ ഈ പ്രസ്താവന നടത്തിയ ശേഷം റെൽഫോഡിന്റെ അടുത്തെത്തിയ സോംബാത് അയാളെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു. റെൽഫോഡും അമ്മയും സോംബാതിനോട് മാപ്പു പറയുകയും ചെയ്തു.