ന്യൂദൽഹി- പ്രവാസി വോട്ട് ഏർപ്പെടുത്തുന്നതിന് വിരോധമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സർക്കാർ. എൻ.ആർ.ഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) അവർ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ-പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇ.ടി.പി.ബി.എസ്) വഴി വോട്ട് ചെയ്യാനാണു സൗകര്യം വരിക.
നവംബർ 27നാണ് ഇത് സംബന്ധിച്ച കത്ത് നിയമ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചത്. എൻ.ആർ.ഐകൾക്ക് തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യാനായി 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നു കമ്മിഷൻ നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ,മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന അസം, ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ സൗകര്യം ഏർപ്പെടുത്താൻ തയാറാണെന്നും കത്തിൽ പറയുന്നു.
തൊഴിൽ, വിദ്യാഭ്യാസം, യാത്രാ ചെലവ് തുടങ്ങിയ കാരണങ്ങളാൽ വോട്ടെടുപ്പിനു നേരിട്ടെത്താൻ കഴിയില്ലെന്നും തപാൽ ബാലറ്റ് വേണമെന്നും പ്രവാസി സമൂഹത്തിൽനിന്നു വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെന്നും കോവിഡിനുശേഷം ഇക്കാര്യം ശക്തമായെന്നും കമ്മിഷൻ കത്തിൽ ചൂണ്ടിക്കാട്ടി. ഫോം 12 വഴി റിട്ടേണിങ് ഓഫിസറോടു വോട്ടുചെയ്യാനുള്ള ആഗ്രഹം അറിയിച്ചശേഷം ഒരു എൻആർഐക്ക് ഒരു തപാൽ ബാലറ്റ് ഇലക്ട്രോണിക് ആയി നൽകാനാണു കമ്മിഷന്റെ നിർദേശം.
അതേസമയം, ശുപാർശയ്ക്ക് അംഗീകാരം നൽകിയെങ്കിലും സൗകര്യം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.