ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

ചാവക്കാട്- ഒരുമനയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പുവ്വന്തറ രാജേഷിന്റെ മകന്‍ ജീവനെ (20) ആക്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ കണ്ണികുത്തി കണ്ടംപുള്ളി മഹേഷ് (33), ഒരുമനയൂര്‍ മുത്തംമാവ് കറുത്തേടത്ത് നിബിന്‍ (22) എന്നിവരെയാണ് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. അനില്‍ ടി. മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന സംഘട്ടനത്തില്‍ കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജീവന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുമനയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വാര്‍ഡ് അംഗവും ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകന്‍, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് പൂവ്വന്തറ എന്നിവര്‍ക്ക് ശനിയാഴ്ച മര്‍ദനമേറ്റിരുന്നു. സി.പി.എം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ബി.ജെ.പിയുടെ പരാതി. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാജേഷിന്റെ മകനായ ജീവനു നേരെ ആക്രമണം ഉണ്ടായത്. എസ്.ഐമാരായ യു.കെ. ഷാജഹാന്‍, സുനില്‍, കെ.പി. ആനന്ദ്, എ.എസ്.ഐമാരായ കെ.ആര്‍. സജിത്ത്കുമാര്‍, സുധാകരന്‍, ബിന്ദുരാജ്, സി.പി.ഒമാരായ സുബീഷ്, മിഥുന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

 

Latest News