കാര്‍ഷിക നിയമം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രി നിര്‍ദേശിച്ചെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി- വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയും ഫലം കണ്ടില്ല. കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് കേന്ദ്രം തുനിഞ്ഞതെങ്കിലും വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ചു മതി ചര്‍ച്ച എന്ന നിലപാടില്‍ കര്‍ഷക യൂണിയന്‍ നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ റിപബ്ലിക് ദിനമായ ജനുവരി 26ന് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. ജനുവരി എട്ടിന് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഇരു വിഭാഗവും സമ്മതിച്ചു. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്നും കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വന്‍ സിങ് പന്ദര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളുമായും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ആവശ്യമെങ്കില്‍ ഭേദഗതികള്‍ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
 

Latest News