അല്‍ഉലാ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

റിയാദ്- സൗദിയിലെ അല്‍ഉലായില്‍ ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം സംബന്ധിക്കും. സൗദി ഖത്തര്‍ അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ അമീര്‍ ഉച്ചകോടിക്കെത്തുന്നത്. നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണക്കത്ത് അയച്ചിരുന്നു. 
തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നതുള്‍പ്പെടെ 12 വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട്് 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്നങ്ങോട്ട് കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. 
തിങ്കളാഴ്ച വൈകുന്നേരം അല്‍ഉലാ ഉച്ചകോടി കരാറുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീമും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് നവാഫ് അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സബാഹ് അറിയിച്ചു. ഖത്തറുമായി സൗദിയുടെ കരനാവിക വ്യോമ അതിര്‍ത്തികളെല്ലാം തുറന്നിട്ടുണ്ട്. സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നതിനെ അറബ് ലീഗും ജിസിസിയും സ്വാഗതം ചെയ്തു

Latest News