Sorry, you need to enable JavaScript to visit this website.

നിയമോപദേശവും എതിര്, ചാണ്ടിയുടെ രാജി അനിവാര്യം

തിരുവനന്തപുരം- ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടറുടെ റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് സർക്കാറിന് നിയമോപദേശം. എ.ജി നൽകിയ നിയമോപദേശത്തിലാണ് ഇക്കാര്യമുള്ളത്. ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ കമ്പനി വാട്ടർ വേൾഡും നൽകിയ വിശദീകരണം ശരിയല്ലെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും എ.ജി നൽകിയ നിയമോപദേശത്തിലുണ്ട്. ജില്ലാ കലക്ടറുടെ റിപ്പോർട്ടിലുള്ള കണ്ടെത്തലുകൾ തള്ളിക്കളയാനാകില്ലെന്നും തുടർ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നുമാണ് നിയമോപദേശം. നിയമോപദേശം കൂടി എതിരായതോടെ തോമസ് ചാണ്ടിക്ക് മേലുള്ള കുരുക്ക് മുറുകി. സർക്കാർ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 
അതിനിടെ, തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യുന്നതിനായി ഇടതു മുന്നണി യോഗം ഞായറാഴ്ച ചേരും.  

കായൽ കയ്യേറ്റ വിഷയത്തിൽ മന്ത്രി തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ മുന്നണി യോഗം ചേരുന്നത്. എ.ജിയുടെ നിയമോപദേശം എതിരായാൽ ചാണ്ടിയെ പിന്തുണക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ തോമസ് ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ഞായറാഴ്ചയോടെ തന്നെ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിൽ അവസാന തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷിമന്ത്രിയായതിനാൽ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് സി.പി.എം സി.പി.ഐ അടക്കമുള്ള എൽ.ഡി.എഫിലെ പ്രമുഖ പാർട്ടികൾ. അവർ സ്വയം രാജി പ്രഖ്യാപിക്കട്ടെയെന്ന നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിക്കുന്നത്. എന്നാൽ ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെ ന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം. എൻ.സി.പി നേതൃത്വത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമമായിരിക്കും മുന്നണി നേതൃത്വം നടത്തുക. എന്നിട്ടും അനുകൂലമായ തീരുമാനം അവരുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകാത്തപക്ഷം മാത്രമേ മറ്റ് നിലപാടുകളിലേയ്ക്ക് മുന്നണി നേതൃത്വം കടക്കൂ.

ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലം ഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ച് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായ ലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലം നികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ട് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയതു രാഷ്ട്രീയമായി മുതലെടുക്കാൻ ഇടതുമുന്നണിക്കു തടസ്സമാവുന്നത് തോമസ് ചാണ്ടിക്കെതിരായ ആരോ പണങ്ങളാണ്. കോട്ടയം വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമർശവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. മന്ത്രിയുടെ ഭൂമി കൈയ്യേറ്റവും സാധാരണക്കാരുടെ കൈയ്യേറ്റവും ഒന്നുപോലെ സർക്കാർ പരിഗണിക്കുമോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇവയെല്ലാം പ്രതിപക്ഷവും ബി.ജെ.പിയും ശക്തമായി തന്നെ എൽ.ഡി.ഫിനെതിരെ പ്രചരണ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്ത് തീരുമാനിക്കാൻ മുന്നണി നേതൃത്വം തയ്യാറായിരിക്കുന്നത്.

അതിനിടെ, തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങളുടെ നിജസ്ഥിതി വിശദമായി എൽ.ഡി.എഫ് പരിശോധിക്കണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അഭിപ്രായം. തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ രൂക്ഷമായി വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ചാണ്ടിയുടെ കയ്യേറ്റങ്ങൾ പരിശോധിക്കണമെന്ന് സി. പി.എം വ്യക്തമാക്കിയത്. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. തോമസ് ചാണ്ടിക്കെതിരെ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നു. നിയമോപദേശവും സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. തുടർന്നാണ് ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്ന നിലപാടിലേയ്ക്ക് സി.പി.എം എത്തിയത്.
അതേസമയം കായൽ കൈയ്യേറ്റക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് സി.പി.എമ്മിനോട് ആ വശ്യപ്പെട്ടിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ റിപ്പോർട്ട് അവതരണത്തിനിടെ യാണ് കാനം ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി പരാമർശവും കളക്ടറുടെ റിപ്പോർ ട്ടും കണക്കിലെടുക്കുമ്പോൾ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നാണ് കാനം പറയുന്നത്. ഇക്കാര്യത്തിൽ ഉറച്ച നിലപാട് സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. തോമസ് ചാണ്ടി മന്ത്രിയായി തുടരുന്ന ഓരോ നിമിഷവും എൽ.ഡി.എഫ് കൂടുതൽ ചീഞ്ഞു നാറുമെന്നും കാനം യോഗത്തിൽ പറഞ്ഞു.
 

Latest News