എസ്.എഫ്.ഐ പരാക്രമം; പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി

തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നു  കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം. ഇന്നലെ വൈകുന്നേരം 6.30നു ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രകോപിതരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തേഞ്ഞിപ്പലം കോഹിനൂരിലെ കോളേജ് കാമ്പസില്‍ പലയിടങ്ങളിലായി തീയിട്ട പ്രവര്‍ത്തകര്‍ ലേഡീസ് ഹോസ്റ്റല്‍ താഴിട്ടു പൂട്ടി വിദ്യാര്‍ഥഥിനികളെ ഹോസ്റ്റലില്‍ കയറാനോ അകത്തുള്ളവരെ പുറത്തിറങ്ങാനോ അനുവദിച്ചില്ല.
കോളേജില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബൈക്ക് നശിപ്പിച്ച പ്രവര്‍ത്തകര്‍ മെക്കാനിക്കല്‍ വിഭാഗത്തിലും കേടുപാടു വരുത്തി. കാമ്പസിലുണ്ടായിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. വൈകുന്നേരം തുടങ്ങിയ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ അമ്പതിലധികം വരുന്ന വിദ്യാര്‍ഥിനികള്‍ തേഞ്ഞിപ്പലം പോലീസ് സ്്‌റ്റേഷനില്‍ അഭയം തേടി. തുടര്‍ന്നു മൂന്നു എസ്.ഐ.മാരുടെ നേതൃത്വത്തില്‍ ഒരു ബസ് പോലീസ് കോളേജിലെത്തി കാമ്പസില്‍ നിന്നു മുഴുവന്‍ വിദ്യാര്‍ഥികളെയും പുറത്താക്കി. വിദ്യാര്‍ഥിനികളെ സുരക്ഷിതമായി ഹോസ്റ്റലില്‍ എത്തിച്ചു. രാത്രി 8.30നാണ് കോളേജ് കാമ്പസില്‍ സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. അക്രമത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥകളില്‍ ചിലര്‍ ദ്യലഹരിയിലായിരുന്നുവെന്നു സൂചനയുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജില്‍ 14 വര്‍ഷത്തിനു ശേഷം എസ്.എഫ്.ഐയ്ക്ക് യൂണിയന്‍ ഭരണം നഷ്ടമായി. കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ യുണൈറ്റഡ് ഐ.ഇ.ടി പ്രതിനിധികള്‍ 18 ല്‍ 14 സീറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജ് തേഞ്ഞിപ്പലത്തെ കോഹിനൂരില്‍ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് എസ്.എഫ്.ഐയ്ക്ക് ഇത്രയും കനത്ത തിരിച്ചടിയുണ്ടായത്. ഒരു യു.യു.സി, മാഗസിന്‍ എഡിറ്റര്‍, ഇലക്ട്രോണിക്‌സ് വിഭാഗം പ്രതിനിധി, നാലാം വര്‍ഷ പ്രതിനിധി സീറ്റുകള്‍ ഒഴികെ മറ്റെല്ലാം യുണൈറ്റഡ് ഐഇടി സ്വന്തമാക്കി. പല കാലങ്ങളിലായി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ തിക്താനുഭവങ്ങള്‍ക്ക് ഇരയായവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദ്യാര്‍ഥി കൂട്ടായായ്മയാണ് അട്ടിമറി വിജയം നേടിയത്. പി.കെ മുഹമ്മദ് അനസ് (ചെയര്‍മാന്‍), ടി.പി ഹനീന്‍ ( ജനറല്‍ സെക്രട്ടറി), അക്ഷയ ശശികുമാര്‍ ( വൈസ് ചെയര്‍പേഴ്‌സണ്‍), അഞ്ജന വി. ചന്ദ്രന്‍ ( ജോയിന്റ് സെക്രട്ടറി), പി.പി അദല്‍ ( ജനറല്‍ ക്യാപ്റ്റന്‍), കെ നീന കൃഷ്ണ ( ഫൈന്‍ ആര്‍ട്‌സ്), മുഹമ്മദ് റിയാസ് ( യു.യു.സി), എ. മുഹമ്മദ് യാസിം (രണ്ടാം വര്‍ഷ പ്രതിനിധി), ഷാലു ഷഹ്മ ( മൂന്നാം വര്‍ഷ പ്രതിനിധി), മുഹമ്മദ് സയിദ് ( പി.ടി വിഭാഗം സെക്രട്ടറി), ബസാം അഹമ്മദ് ( ഐടി വിഭാഗം സെക്രട്ടറി) തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് ഐ.ഇ.ടി പ്രതിനിധികള്‍. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു വോട്ടെടുപ്പ്. ഉച്ചയ്ക്ക് 1.30 ഓടെ വോട്ടെണ്ണി വൈകുന്നേരം 6.30 ഓടെയാണ് ഫലം പ്രഖ്യാപിച്ചത്.

 

 

Latest News