കാസർകോട്- പാണത്തൂരിൽ വിവാഹ ബസ് വീടിന് മുകളിൽ മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതര പരിക്കുകളുാമായി നിരവധി പേർ ആശുപത്രിയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.
കർണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസാണ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിയാരം ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു. ആശുപത്രികൾ കുറവുള്ള ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ എത്തിക്കാൻ വൈകിയതാണ് കൂടുതല്‍ പേർ മരിക്കാന്‍ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മരിച്ചവരെല്ലം കർണാടക സ്വദേശികളാണ്.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മംഗലാപുരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസ്സില്‍ 50ലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.






