ന്യൂദൽഹി- ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടിംഗ് ഷെയറിൽ കാര്യമായ കുറവുണ്ടാകുമെന്നും എന്നാൽ അധികാരം നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സർവേ. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്. ഇവർ നേരത്തെ നടത്തിയ ഒന്നാം ഘട്ട സർവേയെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് ശതമാനത്തിൽ ഭീമമായ കുറവും സംഭവിച്ചിട്ടുണ്ട്. 47 ശതമാനം വോട്ട് ബി.ജെ.പിക്കും 41 ശതമാനം വോട്ട് കോൺഗ്രസിനും എന്നാണ് പുതിയ സർവേ സൂചിപ്പിക്കുന്നത്. നേരത്തെ ബി.ജെ.പിക്ക് 59 ശതമാനം വോട്ടുകൾ ലഭിക്കുമെന്നായിരുന്നു സർവേ ഫലം. അതിലാണ് ഭീമമായ ഇടിവ് സംഭവിച്ചത്. 113 മുതൽ 121 സീറ്റുകളാണ് ബി.ജെ.പിക്ക് സർവേ പ്രവചിക്കുന്നത്. കോൺഗ്രസിന് 58 മുതൽ 64 സീറ്റും. ഒക്ടോബർ രണ്ടാം വാരത്തിലാണ് സർവേക്കാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ആദ്യഘട്ട സർവേ നടന്നത് ഓഗസ്റ്റിലായിരുന്നു.
ഗുജറാത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഈ സർവേക്ക് ആവശ്യമായ വിവരം ശേഖരിച്ച ഒക്ടോബർ ആദ്യത്തിന് ശേഷം ഗുജറാത്തിൽ വീണ്ടും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെയുള്ള അനുകൂല സഹചര്യമല്ല നിലവിൽ ഗുജറാത്തിലുള്ളത് എന്നാണ് സൂചന.