Sorry, you need to enable JavaScript to visit this website.

കുറഞ്ഞ വേതനം; ഭൂരിഭാഗം തൊഴിലുകളും സൗദിവൽക്കരിക്കാനാകില്ലെന്ന് ശൂറാ അംഗം

ഹസ്സാഅ് അൽഖഹ്താനി 

മാർച്ച് 14 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽവരുന്നതോടെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽമാറ്റ നടപടികൾ ഒന്നായിരിക്കും.

റിയാദ് - വിദേശ തൊഴിലാളികൾ ഏർപ്പെട്ട 60 ശതമാനം തൊഴിലുകളും സൗദിവൽക്കരിക്കുക അസാധ്യമാണെന്ന് ശൂറാ അംഗം ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു. വേതനം കുറവാണ് എന്നതാണ് കാരണം. നാൽപതു ലക്ഷത്തോളം തൊഴിലുകൾ സൗദിവൽക്കരിക്കാനാകും. സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരും കാർഷിക, മത്സ്യബന്ധന, ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്നവരും അടക്കം 1.1 കോടിയോളം വിദേശ തൊഴിലാളികളുണ്ട്. കാർഷിക, മത്സ്യബന്ധന, കെട്ടിട നിർമാണ, മെയിന്റനൻസ്, ജനറൽ സർവീസ് മേഖലകളിൽ സൗദിവൽക്കരണം ദുഷ്‌കരമാണ്. 
സൗദിവൽക്കരണ തന്ത്രം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുനഃപരിശോധിക്കണം. സാമ്പത്തിക ചെലവ്, യോഗ്യത, പരിചയസമ്പത്ത് എന്നീ മൂന്നു പ്രധാന കാര്യങ്ങളുമായി സൗദിവൽക്കരണം ബന്ധപ്പെട്ടിരിക്കുന്നു. സൗദി ബിരുദധാരികളെ പരിശീലനങ്ങളിലൂടെയും മറ്റും പ്രാപ്തരാക്കണം. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച കോഴ്‌സുകൾക്ക് പ്രത്യേകം ശ്രദ്ധ നൽകണമെന്നും ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽമാറ്റ സ്വാതന്ത്ര്യവും വിദേശയാത്രാ സ്വാതന്ത്ര്യവും നൽകുന്ന പദ്ധതിയാണിത്. വർഷങ്ങളായി സൗദിവൽക്കരണ ശ്രമങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് വർധിച്ചിട്ടില്ല. 
മാർച്ച് 14 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽവരുന്നതോടെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽമാറ്റ നടപടികൾ ഒന്നായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി സത്താം അൽഹർബി പറഞ്ഞു. വിശ്വസിച്ചേൽപിച്ച വസ്തുക്കൾ തൊഴിലാളികൾ തിരിച്ചുനൽകൽ നിർബന്ധമാണ്. ഇത്തരം വസ്തുക്കൾ തൊഴിലാളികൾ തിരിച്ചുനൽകുന്നത് ഉറപ്പുവരുത്താൻ ആവശ്യമായ മുൻകരുതലുകൾ തൊഴിലുടമകൾക്ക് സ്വീകരിക്കാവുന്നതാണ്. 
കരാർ കാലാവധി പൂർത്തിയായാൽ റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് വിസകൾ ലഭിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. നിശ്ചിത സമയത്തിനകം മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിക്കാത്ത തൊഴിലാളികൾ രാജ്യം വിടണം. തൊഴിൽ കരാറുണ്ടാക്കുമ്പോൾ ധാരണയിലെത്തുന്നതു പ്രകാരം, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ക്രമീകരിക്കുന്നത് തൊഴിൽ കരാറാണ്. ഇതിൽ തർക്കം ഉടലെടുക്കുന്നപക്ഷം അന്തിമമായി തീർപ്പ് കൽപിക്കേണ്ടത് ലേബർ കോടതികളാണെന്നും സത്താം അൽഹർബി പറഞ്ഞു.
മാർച്ച് 14 മുതൽ വിദേശികൾക്കുള്ള തൊഴിൽമാറ്റ, യാത്രാ സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന തൊഴിൽ പരിഷ്‌കാരങ്ങൾ പ്രകാരമുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി വിദേശികൾക്കുള്ള ലെവിയും മറ്റു സർക്കാർ ഫീസുകളും മൂന്നു മാസത്തിൽ ഒരിക്കൽ വീതം ഈടാക്കുന്ന രീതി നടപ്പാക്കാൻ നീക്കമുണ്ടെന്ന് തൊഴിൽനയ കാര്യങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ ഹാനി അൽമുഅജൽ വെളിപ്പെടുത്തി. രണ്ടു വർഷ തൊഴിൽ കരാർ ഒപ്പുവെച്ച ശേഷം കരാർ കാലാവധി പൂർത്തിയാകുന്നതിനു മുമ്പായി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനോ തൊഴിൽ മാറാനോ തൊഴിലാളി ആഗ്രഹിക്കുന്നപക്ഷം തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും. തൊഴിലാളിയിൽനിന്ന് ലഭിക്കാനുള്ള സാമ്പത്തിക ബാധ്യതകളുടെ പേരിൽ സ്വദേശത്തേക്കുള്ള തൊഴിലാളിയുടെ യാത്രാ സ്വാതന്ത്ര്യം തടയാൻ പാടില്ല. നീതിന്യായ സംവിധാനങ്ങൾ വഴി സാമ്പത്തിക ബാധ്യതകൾ ഈടാക്കുകയാണ് തൊഴിലുടമകൾ വേണ്ടത്. സ്‌പോൺസർഷിപ്പ് സമ്പ്രദായം ഉണ്ടാകില്ല. സ്ഥാപനവും തൊഴിലാളിയും തമ്മിൽ തൊഴിൽ കരാർ ബന്ധമാണ് നിലവിലുണ്ടാവുകയെന്നും എൻജിനീയർ ഹാനി അൽമുഅജൽ പറഞ്ഞു.  

Latest News