ഇസ്ലാം വിശാല മതം; ചര്‍ച്ചുകളിലും പോകാമെന്ന് സൗദി പണ്ഡിതന്‍

 
ജിദ്ദ- ഇസ്്‌ലാം ബഹുസ്വര സമൂഹത്തെ അംഗീകരിക്കുന്ന മതമാണെന്നും മുസ്്‌ലിംകള്‍ക്ക്  വേണമെങ്കില്‍ ചര്‍ച്ചുകളിലും സിനഗോഗുകളിലും നമസ്‌കരിക്കാമെന്നും സൗദിയിലെ ഉന്നത പണ്ഡിത സഭാ അംഗമായ അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ പറഞ്ഞു. സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും മതമാണ് ഇസ്്‌ലാം. അല്ലാതെ ഭീകരതയുടെ മതമല്ല. വിവിധ മതക്കാരോട് സഹിഷ്ണുതയോടെയും സഹകരണത്തോടെയും പെരുമാറിയ പ്രവാചകന്റെ പാരമ്പര്യമനുസരിച്ച് യഥാര്‍ഥ ഇസ്്‌ലാമിക സന്ദേശമെത്തിക്കാനാണ് മുസ്്‌ലിംകള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലെ എല്ലായിടവും അല്ലാഹുവിന്റേതാണെന്ന പ്രവാചക വചനത്തെ അടിസ്ഥാനമാക്കി മുസ്്‌ലിംകള്‍ക്ക് സൂഫി, ശിയാ പള്ളികളിലും അതുപോലെ ഇതര ദേവാലയങ്ങളായ ചര്‍ച്ചുകളിലും സിനഗോഗുകളിലും നമസ്‌കാരം നിര്‍വഹിക്കാമെന്ന് ശൈഖിനെ  ഉദ്ധരിച്ച് കുവൈത്ത് ദിനപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷമല്ല, സഹവര്‍ത്തിത്വമാണ് ഇസ്്‌ലാം മുന്നോട്ടുവെക്കുന്നത്. അടിസ്ഥാന വിശ്വാസങ്ങളില്‍ മാത്രമേ മുസ്്‌ലിംകള്‍ക്ക് ഭിന്നത പാടില്ലാതുള്ളൂ. അതിന്റെ ശാഖകളില്‍ വ്യത്യാസമുണ്ടാകാം. നജ്‌റാനില്‍നിന്നുള്ള െൈക്രസ്തവ സംഘത്തെ പ്രവാചകന്‍ സ്വന്തം പള്ളിയില്‍ സ്വീകരിച്ചതും ജറൂസലമിനെ അഭിമുഖീകരിച്ച് അവരെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിച്ചതും ഇതര മതസ്ഥരോട് മുസ്്‌ലിംകള്‍ എങ്ങനെ പെരുമാറണമെന്നതിന് തെളിവായി ശൈഖ് ഉദ്ധരിച്ചു. മുസ്്‌ലിംകളല്ലാത്തവരോട് കാരുണ്യത്തോടെയും ദയയോടെയും പെരുമാറിയ ധാരാളം പ്രവചാക വചനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്തോനഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്്‌ലിം വ്യാപാരികളുടെ ഉന്നതമായ പെരുമാറ്റം കാരണമാണ് ഇസ്്‌ലാം പ്രചരിച്ചത്. അവരുടെ പെരുമാറ്റത്തില്‍ ആകൃഷ്ടരാണ് ഈ രാജ്യങ്ങളിലെ ധാരാളക്കണക്കിനു പൗരന്മാര്‍ ഇസ്്‌ലാം സ്വീകരിച്ചത്.
പ്രവാചകന്‍ നന്മയുടെ എല്ലാ വശങ്ങളും വിശദീകരിക്കുകയും തിന്മകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തിലെത്തിച്ചതിനു ദൈവത്തെ സ്തുതിച്ചു കൊണ്ട് ജീവിക്കുന്ന മുസ്്‌ലിംകള്‍ തിരക്കിട്ട് മതവിധികള്‍ പുറപ്പെടുവിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്രൈസ്തവരെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അവരുടെ ആരാധനലായങ്ങളില്‍ മുസ്്‌ലിംകള്‍ക്ക് പ്രവേശിക്കാമെന്നും ക്രൈസ്തവര്‍ക്ക് മുസ്്‌ലിം പള്ളികളില്‍ പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്്‌ലിംകള്‍ക്ക് ചര്‍ച്ചുകളില്‍ പോകാമെന്നും അവരുടെ ആരാാധനാ കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാമെന്നും പത്ത് വര്‍ഷം മുമ്പ് തന്നെ അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅയുടെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
 
 

Latest News