Sorry, you need to enable JavaScript to visit this website.

എം.ജി സർവകലാശാല ബജറ്റ് കോവിഡ് ഗവേഷണത്തിന് ഊന്നൽ; വിദ്യാർഥികൾക്ക് ആശ്വാസ പദ്ധതി 

 മഹാത്മാഗാന്ധി സർവകലാശാല 2021-22 വർഷത്തെ ബജറ്റ് കൊച്ചി മേയർ  അഡ്വ. എം. അനിൽകുമാർ അവതരിപ്പിക്കുന്നു. 

കോട്ടയം - മഹാത്മാഗാന്ധി സർവകലാശാല ബജറ്റ് അവതരിപ്പിച്ചത് കൊച്ചി മേയർ. കൊച്ചി മേയറും സർവകലാശാല സിൻഡിക്കേറ്റംഗവും സാമ്പത്തിക കാര്യ ഉപസമിതി കൺവീനറുമായ അഡ്വ. അനിൽകുമാർ 709. 68 കോടിരൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. കോവിഡ് 19 ഗവേഷണത്തിന് ഊന്നൽ നൽകുന്ന ബജറ്റിൽ വിദ്യാർഥികൾക്കായി ആശ്വാസ പദ്ധതികളും പ്രഖ്യാപിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കൊച്ചി മേയറായി ചുമതലയേറ്റ എം. അനിൽ കുമാറിനെ അനുമോദിച്ച ശേഷമാണ് ബജറ്റ് ചടങ്ങു തുടങ്ങിയത്. വൈസ് ചാൻസലർ പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ്, സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ് കുമാർ, ഫിനാൻസ് ഓഫീസർ ബിജു മാത്യു എന്നിവർ പങ്കെടുത്തു. സർവകലാശാലയുടെ അക്കാദമിക നേട്ടങ്ങളും ഗവേഷണ ഫലങ്ങളും നാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നും ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സർവകലാശാലകളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തണമെന്നും മേയർ പറഞ്ഞു.

കോവിഡ് 19 ഗവേഷണവുമായി ബന്ധപ്പെട്ട അഞ്ചു ഗവേഷണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1.69 കോടി രൂപ വകയിരുത്തി. കോവിഡ് 19 മൂലം അക്കാദമിക രംഗത്ത് ബുദ്ധിമുട്ടു നേരിടുന്ന വിദ്യാർഥികൾക്ക് സഹായം ലഭ്യമാക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിക്കും. ഭക്ഷ്യ പരിശോധനയ്ക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സർവകലാശാലയിൽ എൻ.എ.ബി.എൽ. അംഗീകാരത്തോടെ ഭക്ഷ്യ പരിശോധന ലബോറട്ടറി സ്ഥാപിക്കാൻ രണ്ടു കോടി രൂപ ചെലവഴിക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് സർവകലാശാലയിൽ അത്യാധുനിക ലൈബ്രറി സമുച്ചയം നിർമിക്കും. വിദ്യാർഥികൾ പ്രവേശനം നേടുന്നതു മുതൽ ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനാക്കുന്നതിനായി സമഗ്രമായ സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.

പഠനത്തോടൊപ്പം വരുമാനവും വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിനായി 'പഠനത്തോടൊപ്പം വരുമാനവും' പദ്ധതി നടപ്പാക്കും. പി.ജി., ഗവേഷണ വിദ്യാർഥികൾക്ക് പെയ്ഡ് കോൺട്രാക്റ്റ് ലക്ചർ അവസരവും ലാബ് പരിശോധന അസിസ്റ്റന്റ് അവസരങ്ങളും ലഭ്യമാക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റിവച്ചു. പ്രകൃതിദത്ത നാരുകൾ, അവശിഷ്ടങ്ങൾ, പോള, വാഴനാര്, കയർ അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്കായി പ്രത്യേക കേന്ദ്രം സ്ഥാപിക്കും. പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ ചെലവഴിക്കും. വിദ്യാർഥി സംരംഭകത്വം വളർത്തുന്നതിനുള്ള സ്റ്റുഡന്റ്സ് അമിനിറ്റീസ് ആൻഡ് ഇൻക്യുബേഷൻ സെന്ററിന് 9.13 കോടി രൂപ മാറ്റിവച്ചു. എസ്.സി./എസ്.ടി. വിദ്യാർഥികൾക്കും ട്രാൺസ്ജെൻഡർ വിദ്യാർഥികൾക്കും രാജ്യാന്തര സെമിനാറുകളിലും മത്സരപ്പരീക്ഷകളിലും കായിക മത്സരങ്ങളിലും മത്സരപരീക്ഷ പരിശീലനത്തിലും പങ്കെടുക്കുന്നതിന് ധനസഹായം നൽകാൻ 1.05 കോടി രൂപ ചെലവിൽ പ്രത്യേക പദ്ധതി നടപ്പാക്കും. നൂതനവിജ്ഞാന മേഖലകളിൽ അധ്യാപനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി യു.ജി.സി. പ്ലീസ് പദ്ധതിക്കായി അഞ്ചുകോടി രൂപ  വകയിരുത്തി. 


 

Latest News