Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു; 14 പേര്‍ അറസ്റ്റില്‍

ലാഹോര്‍- ഖൈബര്‍ പഖ്തുന്‍ഖവാ പ്രവിശ്യയിലെ കരാക്കില്‍ ഹൈന്ദവ ആരാധനാലയം തകര്‍ത്ത സംഭവത്തില്‍ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീ പരമഹംസ ജി മഹാരാജ് എന്ന സന്യാസി പ്രമുഖന്റെ സമാധിയാണ് ബുധനാഴ്ച ആള്‍ക്കൂട്ടം തീവെക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഒരു പ്രാദേശിക മുസ്‌ലിം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയത്. ഹിന്ദു ആരാധനാലയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ പാര്‍ട്ടിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പങ്കെടുക്കുകയും ജനക്കൂട്ടത്തെ ഇളക്കിവിടുകയും ചെയ്ത കൂടുതല്‍ പേരെ പിടികൂടാനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാധി പുതുക്കാന്‍ പ്രാദേശിക അധികാരികള്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇതു പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ഒരു വിഭാഗം മുസ്‌ലിംകള്‍ രംഗത്തു വന്നത്. 

സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പാക്കിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു സമൂഹവും ശക്തമായ പ്രതിഷേധം അറിയിച്ചു. സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ സംഭവമെന്ന് പാക് മതകാര്യ മന്ത്രി നൂറുല്‍ ഹഖ് ഖാദിരി പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത് ഇസ് ലാമില്‍ അനുവദനീയമല്ലെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കല്‍ നമ്മുടെ ഭരണഘടനാപരവും ധാര്‍മികവും ദേശീയവുമായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

സംഭവം ജനുവരി അഞ്ചിനു പരിശോധിക്കുമെന്ന് പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമദ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി അംഗവും പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ അധ്യക്ഷനുമായ രമേശ് കുമാര്‍ കറാച്ചിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നുവെന്നും കോടതി പ്രസ്താവനയില്‍ അറിയിച്ചു.

Latest News