പത്തനംതിട്ട- ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് പദവികൾ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റുമാർ രാജിവെച്ചു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു.
റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എൽ.ഡി.എഫിലെ ശോഭ ചാർളിയും രാജി സമർപ്പിക്കും. കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. പിന്തുണയിൽ ഭരണം വേണ്ടെന്ന സി.പി.എം. നിർദേശത്തെ തുടർന്നാണ് പ്രസിഡന്റ് പദം രാജിവെക്കുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വവും രാജിവെയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. അതേസമയം, തൃശൂർ ജില്ലയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കരുതിയ അവിണിശ്ശേരി പഞ്ചായത്തിൽ നാടകീയ നീക്കങ്ങളുണ്ടായിരുന്നു. ബി.ജെ.പിക്ക് മുൻതൂക്കമുണ്ടായിരുന്ന പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുമിച്ച് നിന്ന് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു. യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി വിജയിച്ചു.