ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊന്നു 

പത്തനംതിട്ട-  ഗര്‍ഭിണിയായ പശുവിനെ  ക്രൂര വിനോദത്തിന് ഇരയാക്കി. പത്തനംതിട്ടയിലാണ് സംഭവം. വീടിന്  സമീപം കെട്ടിയിരുന്ന  ഗര്‍ഭിണിയായ പശുവിനോടായിരുന്നു സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം റബ്ബര്‍ മരത്തില്‍ കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊല്ലുകയായിരുന്നു.  ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ   പശുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സന്ധ്യയോടെ വീടിന് സമീപത്തെ ബന്ധുവിന്റെ  പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ കാണാതായി.  അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന്‍ ഓഫിസിന് സമീപം കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ പശുവിനെ കെട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് ജനങ്ങള്‍ സംഘടിക്കുകയും പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. റാന്നി പോലീസിന്റെ  നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ച് റബര്‍ ബോര്‍ഡ് കാന്റീന്‍ ജീവനക്കാരനായ ഉടമയ്ക്ക് പശുവിനെ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സുന്ദരേശന്റെ  വീട്ടില്‍ എത്തിച്ച പശുവിനെ വീടിന് സമീപത്തെ റബര്‍ മരത്തിലാണ് കെട്ടിയിരുന്നത്.എന്നാല്‍, രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ പശു ജീവനറ്റ നിലയിലായിരുന്നു. വീട്ടുകാര്‍ പശുവിനെ കെട്ടിയതു കൂടാതെ മറ്റൊരു കയര്‍ ഉപയോഗിച്ച്  മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. 

Latest News