രഞ്ജിത്തിന്റെ ചൂണ്ടുവിരല്‍ പോലീസിനു നേരെയാണ്; നടപടി വേണം-ചെന്നിത്തല

തിരുവനന്തപുരം- നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ തീ പടര്‍ന്നു ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.രഞ്ജിത്തിന്റെ  ചൂണ്ടുവിരല്‍ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനില്‍ക്കുകയാണ്.
മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം

ഈ ചൂണ്ടുവിരല്‍ പിണറായി പോലീസിന് നേരെയാണ്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കള്‍ പറയുന്നത്.

മേല്‍ക്കോടതി നടപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെയാണ് മൂന്ന് സെന്റില്‍ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ് വ്യഗ്രത കാട്ടിയത്.

മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുന്‌പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു അഗതികളായ 20 പേര്‍ക്കെങ്കിലും ആഹാരം നല്‍കിയ ശേഷമാണ് രാജന്‍ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേല്‍ക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജന്‍ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല.

രാജനും അന്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങള്‍ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം. രഞ്ജിത്തിന്റെ ചൂണ്ടുവിരല്‍ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനില്‍ക്കുകയാണ്.

 

Latest News