ഫാസ്റ്റ് ഫുഡ് ശീലത്തിന് റോമാ സാമ്രാജ്യത്തോളം പഴക്കം 

റോം- ഫാസ്റ്റ് ഫുഡ് ഭക്ഷണ ശീലത്തിന് റോമാ സാമ്രാജ്യത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തല്‍.  ഇറ്റലിയിലെ പുരാതന നഗരമായ പോംപിയില്‍ രണ്ടായിരം കൊല്ലം മുമ്പ് റോമാക്കാര്‍ ഉപയോഗിച്ചിരുന്ന ഫാസ്റ്റ് ഫുഡ് ശാല ഗവേഷണത്തിലൂടെ കണ്ടെത്തി. ബഹുവര്‍ണങ്ങളിലുള്ള ചിത്രങ്ങളാല്‍ അലങ്കരിച്ച ലഘുഭക്ഷണശാലയും അടുപ്പുകളും അഗ്‌നിപര്‍വത ചാരത്താല്‍ മൂടപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞവര്‍ഷംതന്നെ ശാല ഗവേഷകര്‍ ഭാഗികമായി പുറത്തെടുത്തിരുന്നു. ഇതിന്റെ മുഴുവന്‍ ചരിത്രവും ചികയുന്നതിനായി ഗവേഷണം തുടര്‍ന്നു.എ.ഡി. 79ല്‍ വെസൂവിയസ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തില്‍ പോംപി നഗരം മൂടിപ്പോയിരുന്നു.2,000 മുതല്‍ 15,000 വരെയാളുകള്‍ അന്ന് കൊല്ലപ്പെട്ടതായാണ് നിഗമനം. പ്രദേശത്തുനിന്ന് കണ്ടെടുത്ത മണ്‍പാത്രങ്ങളില്‍ നിന്നും താറാവിന്റെ അസ്ഥിശകലങ്ങളും പന്നി, ആട്, മത്സ്യം, ഒച്ചുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ചിലതെല്ലാം ഒരുമിച്ചിട്ടു വേവിച്ചതിനും വീഞ്ഞിന്റെ രുചി കൂട്ടാന്‍ ചതച്ച ഫാവാ ബീന്‍സ് ഉപയോഗിച്ചിരുന്നതായും തെളിവു ലഭിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ആദ്യശബ്ദം കേട്ടപ്പോള്‍തന്നെ ഉടമകള്‍ സ്റ്റാള്‍ ഉപേക്ഷിച്ചുപോയതായി തോന്നുന്നെന്ന് പോംപിയിലെ പുരാവസ്തു പാര്‍ക്കിലെ ഡയറക്ടര്‍ ജനറല്‍ മാസിമോ ഒസന്ന പറഞ്ഞു.

Latest News