Sorry, you need to enable JavaScript to visit this website.

സിനിമയെ വെല്ലുന്ന ഇടി, സിനിമാ നടിയുടെ വക, പോലീസ് കേസെടുത്തു

 

നെടുമ്പാശ്ശേരി- ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ ബില്‍ഡര്‍, ഓഫീസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ കൈയാങ്കളിയില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആദ്യം സിനിമ താരത്തിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു.
കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിനി മീനു കുര്യന്‍ എന്ന മീനു മുനീറയുടെ (45) പരാതിയില്‍ ഫ്‌ളാറ്റിന്റെ പ്രോജക്ട് കോഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സി.സി.ടി.വി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് താരം നിലത്തുവീഴുന്നുണ്ട്. ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫീസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു താരത്തിന്റെ പരാതി.
കഴിഞ്ഞ 23 നാണ് സംഭവം.
രണ്ട് ദിവസത്തിന് ശേഷമാണ് സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പോലീസിനെ സമീപിച്ചത്. ഇതില്‍ സുമിത മാത്യുവിനെ താരം പിന്തുടര്‍ന്ന് മര്‍ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫീസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ പിടിച്ചുമാറ്റാനായില്ല. ഓഫീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫ്‌ളാറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

2014 ല്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ 54 ഫ്‌ളാറ്റുകളുണ്ട്. 14 എണ്ണം വില്‍ക്കാനായിട്ടില്ല. ഒമ്പത് ഉടമകള്‍ മാത്രമാണ് താമസിക്കുന്നത്. വിദേശ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.

 

 

 

Latest News