റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം നിർത്തിവെച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന് ലക്ഷ്യമിട്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രൊഫഷൻ മാറ്റം നിർത്തിവെച്ചത്. പ്രവർത്തന മേഖലയിലെ തിരുത്തലുകളിൽ വിയോജിപ്പുള്ളവർക്ക് തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ സഹിതം ഓൺലൈൻ വഴി ഒബ്ജക്ഷൻ സമർപ്പിക്കാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തതിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി മന്ത്രാലയ രേഖകളിൽ തിരുത്തലുകൾ വരുത്തുന്നതിന് സാവകാശം നൽകിയിരുന്നു. ഇത് തിങ്കളാഴ്ച അവസാനിച്ചു. തിരുത്തലുകൾ വരുത്തി പദവി ശരിയാക്കാത്ത സ്ഥാപനങ്ങൾക്ക് 25,000 റിയാൽ വീതം പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അറുപതു വയസു പിന്നിട്ട സൗദികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാവുന്നതാണ്. എന്നാൽ ഇത്തരക്കാരെ സൗദി ജീവനക്കാരെന്നോണം നിതാഖാത്തിൽ പരിഗണിക്കില്ല. ആശ്രിതരുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് രക്ഷകർത്താവ് ലേബർ ഓഫീസിൽ സമ്മതപത്രം സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.