Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ജീവനക്കാരുടെ പ്രായം 18 ൽ കുറയാൻ പാടില്ല

റിയാദ് - സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിയമിക്കപ്പെടുന്ന സ്വദേശി ജീവനക്കാരന് പ്രായം 18 ൽ കുറയാനും 60 ൽ കവിയാനും പാടില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. 17 വയസ്സുള്ള സൗദി യുവാവിന്റെ നിയമനം തടഞ്ഞുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 
നിതാഖാത്തിൽ കണക്കാക്കുന്നതിനുള്ള സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 3,000 റിയാലിൽനിന്ന് 4,000 റിയാലായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. 3,000 റിയാൽ പ്രതിമാസ വേതനം ലഭിക്കുന്ന സ്വദേശിയെ അര ജീവനക്കാരനു തുല്യമായാണ് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ളവരെ  നിതാഖാത്ത് പ്രകാരം പരിഗണിക്കുകയില്ല. 
പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിയെ അര ജീവനക്കാരന് തുല്യമായി സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കും. ഇതിന് മിനിമം 3,000 റിയാൽ വേതനത്തോടെ പാർട്ട് ടൈം ജീവനക്കാരനെ ഗോസിയിൽ രജിസ്റ്റർ ചെയ്ത് വരിസംഖ്യ അടയ്ക്കണം. പാർട്ട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ രണ്ടിൽ കൂടുതൽ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുകയുമില്ല. 
ലക്ഷക്കണക്കിന് സ്വദേശി ജീവനക്കാർക്ക് പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 17,59,558 സ്വദേശി ജീവനക്കാരാണുള്ളത്. ഇതിൽ 1.4 ശതമാനത്തിന്റെ (24,687 പേർ) വേതനം 1,500 റിയാലാണ്. 30,216 പേർ (1.7 ശതമാനം പേർ) 1,501 റിയാൽ മുതൽ 2,999 റിയാൽ വരെ വേതനം പറ്റുന്നവരാണ്. 3,000 റിയാൽ വേതനത്തോടെ 6,60,497 പേർ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരിൽ 37.5 ശതമാനം ഈ ഗണത്തിൽ പെടുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 40.6 ശതമാനം പേർക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ആകെ 7,15,000 ത്തോളം സ്വദേശി ജീവനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 


 

Latest News