ബീശ- ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുപൈതലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഏഴു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ബീശക്കു സമീപം മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉല്ലാസയാത്രക്ക് സൗദി പൗരൻ പ്രദേശത്തെത്തിയതാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്.
മണ്ണിട്ടുമൂടിയ കുഴിയിൽ നിന്ന് ശബ്ദം പുറത്തു വരുന്നത് കേട്ട് സൗദി പൗരൻ മണ്ണ് നീക്കം ചെയ്തപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ പൈതലിനെ കണ്ടെത്തിയത്.
പുറത്തെടുക്കുമ്പോഴും കുഞ്ഞിന് ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു. സൗദി പൗരൻ സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസും സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി കിംഗ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് ബീശ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്ല അൽഗാംദി പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.